ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മാതാപിതാക്കൾ സറണ്ടർ ചെയ്ത കുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ കുഞ്ഞിനെ സിഡബ്ല്യുസിക്ക് ഔദ്യോഗികമായി കൈമാറി.

ആലപ്പുഴ: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കൾ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെൺകുഞ്ഞിന് ഇനി കേരളത്തിന്റെ കരുതൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മാതാപിതാക്കൾ സറണ്ടർ ചെയ്ത കുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ കുഞ്ഞിനെ സിഡബ്ല്യുസിക്ക് ഔദ്യോഗികമായി കൈമാറി. കുട്ടിയുടെ തുടർസംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവൻ നിർവഹിക്കും.

പ്രസവശേഷം കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കാനുള്ള നടപടിക്രമമായ സറണ്ടർ നിയമ പ്രകാരമാണ് ഇവിടെ കുഞ്ഞിനെ ഏറ്റെടുത്തത്. സിഡബ്ല്യുസി തയ്യാറാക്കുന്ന സറണ്ടർ ഡീഡിൽ ഒപ്പുവെക്കുന്നതോടെ കുഞ്ഞിന്റെ പൂർണ സംരക്ഷണം കമ്മിറ്റിക്കായി മാറും. ഡീഡിൽ ഒപ്പുവെച്ച ശേഷം മടങ്ങുന്ന രക്ഷിതാക്കൾക്ക് മേൽ പിന്നീട് അന്വേഷണമോ മറ്റ് നിയമ നടപടികളോ ഉണ്ടാകില്ല. പുനരാലോചനയ്ക്കായി രക്ഷിതാക്കൾക്ക് 60 ദിവസത്തെ സമയം അനുവദിക്കും. ഇതിനുശേഷവും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കൽ (അഡോപ്ഷൻ) നടപടികളിലേക്ക് മാറ്റും. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന നടപടിക്രമങ്ങളിൽ ജില്ലാ സിഡബ്ല്യുസി ചെയർപേഴ്സൺ ഗീത, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ ഹോം മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ, സ്റ്റാഫ് നഴ്സ് അഞ്ജു എന്നിവർ പങ്കെടുത്തു.