
നെടുങ്കണ്ടം: ഗ്രീന്‍ ട്രൈബ്യുണില്‍ നിലവിലില്ലാത്ത കേസിന്റെ പേരില്‍ സിപിഐ ജില്ലാ സമ്മേളനദിനത്തില്‍ ദേവികുളം താലൂക്കിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാജന്‍ രംഗത്ത്. ഹർത്താൽ പ്രഖ്യാപിച്ച ഇരുട്ടിന്റെ ശക്തികളെ ജനങ്ങള്‍ നേരിടുമെന്ന് ജില്ലാ സെക്രട്ടറി കട്ടപ്പനയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതിജീവന പോരാട്ടവേദിയും ജില്ലയിലെ ചില കര്‍ഷക കൂട്ടായ്മകളും സിപിഐയെ പൊതുമാധ്യമത്തിലൂടെ അപമാനിക്കാന്‍ നിരന്തരം നുണപ്രചരണങ്ങള്‍ ദൃശ്യ പത്രമാധ്യമത്തിലൂടെയും അഴിച്ചുവിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം 27 ാം തിയതിയാണ് സിപിഐ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. അതേദിവസം പ്രാദേശിക സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചതാണ് സിപിഐ ജില്ലാ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.
സിപിഐ ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ
ഗ്രീന്‍ ട്രൈബ്യുണില്‍ നിലവിലില്ലാത്ത കേസിന്റെ പേരില്‍ സിപിഐ ജില്ലാ സമ്മേളനദിനത്തില്‍ ദേവികുളം താലൂക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഇരുട്ടിന്റെ ശക്തികളെ ജനങ്ങള്‍ നേരിടും. അതിജീവന പോരാട്ടവേദിയും ജില്ലായിലെ ചില കര്‍ഷക കൂട്ടായ്മകളും സിപിഐയെ പൊതുമാധ്യമത്തിലൂടെ അപമാനിക്കാന്‍ നിരന്തരം നുണപ്രചരണങ്ങള്‍ ദൃശ്യ പത്രമാധ്യമത്തിലൂടെയും അഴിച്ചുവിടുകയാണ്. കേരളാ ക്യഷിവകുപ്പ് മന്ത്രിയും സപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായി പി പ്രസാദ് ഹരിത ട്രൈബൂണിലില്‍ മൂന്നാര്‍ മേഖലയിലെ പരസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കുകയുണ്ടായി. പൂജ്യം മുതല്‍ പത്ത് കിലോമീറ്റര്‍ വരെ സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, വനങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയ്ക്ക് ചുറ്റുമായി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹര്‍ജിയില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. 2022 ജൂലൈ 27ന് ഹരിത ട്രബ്യുണലില്‍ ഹര്‍ജി ഡിസ്‌പോസ് ചെയ്തിട്ടുള്ളതാണ്. വേസ്റ്റ് മാനേജ്‌മെന്റ് പരിസ്ഥിതി മലിനീകരണം എന്നിവയില്‍ സര്‍ക്കാര്‍ ആരംഭിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേരളത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വിശദാംശങ്ങള്‍ കേട്ടതിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഹര്‍ജി തീര്‍പ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പി പ്രസാദിന്‍റെ ഹര്‍ജി നിലനില്‍ക്കുന്ന ഒന്നല്ല.
കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്യാബിനറ്റ് ചേര്‍ന്ന് തോട്ടങ്ങളെയും ജനവാസ മേഖലകളെയും ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ വളരെ നേരെത്തെ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തില്‍ സംരക്ഷിത മേഖല സിറോ ആയി തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തില്‍ സംരക്ഷിത മേഖല സീറോ ആയി തീരുമാനിക്കുകയും കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ് കേരളമെന്നും പരിസ്ഥിതി നിയന്ത്രണങ്ങള്‍ ഇത്തരത്തില്‍ നടപ്പാക്കാന്‍ കഴിയില്ലായെന്നും വിശദീകരിച്ച് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി കഴിഞ്ഞു. സിപിഐ കൃഷിക്കാര്‍ക്ക് ഒപ്പാമാണെന്നതും ജില്ലയില്‍ കൃഷിക്കാരുടെയും പൊതു ജീവിതവും പ്രതിസന്ധിയിലായ ഘട്ടങ്ങളിലൊക്കെ പാര്‍ട്ടി പൊതു സമൂഹത്തിനൊപ്പം നിലകൊണ്ടിട്ടുണ്ട്. ജില്ലയിലെ രാഷ്ട്രിയ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഒക്കെ അറിയാവുന്ന കാര്യമാണ്. 1961 അമരാവതി സമരങ്ങള്‍ മുതലുള്ള സംഭവങ്ങളില്‍ കൃഷിക്കാര്‍ക്കൊപ്പം നിന്ന സംഘടന സിപിഐ മാത്രമാണ്. നിലവിലെ കാര്‍ഷിക ഭൂപ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ സിപിഐ നിര്‍ണ്ണായ പങ്കു വഹിക്കുന്നു. ഹര്‍ത്താല്‍ ആഹ്വനം ചെയ്തവര്‍ ഇവയൊക്കെ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam