
പാലക്കാട് ഇടതുമുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ പോലും നിഷേധിക്കുന്ന നിലപാട് സി പി എം സ്വീകരിച്ചെന്ന് തുറന്നടിച്ച് സി പി ഐ രംഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുവരാണ്. സംഘടനാ ശേഷിക്കനുസരിച്ച് ഒരു സീറ്റെങ്കിലും നൽകണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. എന്നാൽ സി പി എം അത് അംഗീകരിച്ചില്ലെന്നും ഇതാണ് ഒറ്റയ്ക്ക് മത്സരിക്കാൻ കാരണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
9 പഞ്ചായത്തുകളിലെ 19 വാർഡുകളിലാണ് സി പി ഐ ഒറ്റയ്ക്ക് മത്സരിക്കുക. മണ്ണൂർ പഞ്ചായത്തിൽ ഇത്തവണയും സി പി എം- സി പി ഐ നേർക്കുനേർ പോരാട്ടമാണ്. ഇവിടെ അഞ്ച് സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനമെടുത്തെന്നും സി പി ഐ വ്യക്തമാക്കി. ചിറ്റൂർ മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിലെ 5 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വിവരിച്ചു. പെരുവമ്പ് പഞ്ചായത്തിൽ 3 സീറ്റുകളിലും നല്ലേപ്പിള്ളി, വടകരപ്പതി പഞ്ചായത്തുകളിൽ ഓരോ സീറ്റുകളിലുമാണ് സി പി ഐ മത്സരിക്കുക.
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 2 വാർഡുകളിൽ സി പി ഐ സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്. ചിറ്റൂരിൽ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാർത്ഥികളെ നിർത്തിയെന്നും സി പി ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തൃത്താല മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ നിർത്തി. ഇവിടെ ആനക്കരയിൽ 2, നാഗലശേരിയിൽ 2, തിരുമിറ്റക്കോട് 3, ചാലിശ്ശേരി 1 എന്നിങ്ങനെയാണ് സി പി ഐ സ്ഥാനാർഥികൾ മത്സരിക്കുക. മേലാർകോട് സി പി എം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ സി പി ഐ ലോക്കൽ സെക്രട്ടറിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സി പി ഐ ലോക്കൽ സെക്രട്ടറി എസ് ഷൗക്കത്തലിയാണ് മേലാർകോട് സിപിഐക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. സി പി ഐയും സി പി എമ്മും നേർക്കുനേർ പോരാടിക്കുന്നത് ജില്ലയിൽ യു ഡി എഫിന് ഗുണം ചെയ്യുമോയെന്നത് കണ്ടറിയണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam