
പയ്യന്നൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിക്ക് പിന്നാലെ തന്റെ പരാതിയിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്ന് വി കുഞ്ഞികൃഷ്ണൻ. എസ്ഐടിയിൽ വിശ്വസിക്കുന്നുവെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയത് താൻ ഉന്നയിച്ച വിഷയങ്ങൾക്കുള്ള പിന്തുണയായി കാണാമെന്നുമാണ് വി കുഞ്ഞികൃഷ്ണൻ പ്രതികരിക്കുന്നത്. പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നുവെന്നും ടി.ഐ മധുസൂദനന്റെ സ്ഥാനാർത്ഥിത്വം അന്തിമ തീരുമാനമായിട്ടില്ലെന്നും. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ശേഷം തന്റെ നിലപാട് പറയാമെന്നാണ് വി കുഞ്ഞികൃഷ്ണൻ പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കവും ഇറങ്ങിപ്പോക്കുമുണ്ടായിരുന്നു. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ ഇറങ്ങിപ്പോയി.കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ തർക്കമുണ്ടായത്. നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏറെ നേരം ശ്രമമുണ്ടായി. യോഗം പൂർത്തിയാക്കാൻ കഴിയാതെ പിരിയുകയായിരുന്നു. വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തൽ ആണ് പാർട്ടി കോട്ടയായ പയ്യന്നൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വകമാറ്റൽ, 2021 ലെ തെരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ആരോപിച്ചത്. ആരോപണ വിധേയനായ ടി. ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam