
മലപ്പുറം: തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ സി.പി.എം അനുഭാവിയായ ക്ഷീരകര്‍ഷകന്‍ തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകനു നല്‍കി വാക്ക് പാലിച്ചു. എല്‍.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായാല്‍ പശുവിനെ നല്‍കാമെന്നായിരുന്നു നിറമരുതൂര്‍ പത്തമ്പാട് സ്വദേശിയായ കെ. മഹേഷിന്റെ പന്തയം. വെട്ടം പഞ്ചായത്തിലെ കാനൂര്‍ സ്വദേശിയായ കുന്നത്ത് മുസ്തഫയോടെയായിരുന്നു പന്തയം.
ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധ തികള്‍ വോട്ടായി മാറി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന വിശ്വാസത്തിലായിരുന്നു മഹേഷ്. അതല്ലെങ്കില്‍ തന്റെ അഞ്ച് കറവപ്പശുക്കളില്‍ ഏതെങ്കിലും ഒന്ന് മുസ്തഫക്ക് നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന് ഭരണം ലച്ചില്ലെങ്കില്‍ താനും തന്റെ പശുവിനെ നല്‍കാമെന്ന് മുസ്തഫയും പന്തയം വെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹേഷ് വാക്ക് പാലിക്കാന്‍ തയാറായി. ഫലപ്രഖ്യാപനത്തിനു പിന്നാലെ മുസ്തഫയെ ഫോണില്‍ വിളിച്ച് പശുവിനെ നല്‍കുമെന്ന് അറിയിച്ചു.
തുടര്‍ന്ന് മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയെ തൊഴുത്തില്‍ കൊണ്ടുപോയി അവിടെനിന്നുള്ള പശുക്കളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. നാലു വയസ്സുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്. ഏകദേശം 65,000 രൂപ വിലവരുന്ന പശു ദിവസത്തില്‍ രണ്ടു നേരമായി 16 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നതാണെന്ന് മഹേഷ് പറഞ്ഞു. യു.ഡി.എഫിന് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും സീറ്റുകള്‍ ലഭിക്കുമെന്ന് കരുതിയില്ലെന്ന് മുസ്തഫ പ്രതികരിച്ചു. ലഭിച്ച പശുവിനെ തന്റെ ഫാമില്‍ വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam