അമ്പലപ്പുഴ സ്വദേശിയായ യുവാവ് വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി സ്ഥിരം തട്ടിപ്പുകാരനാണെന്ന് പൊലീസ് പറഞ്ഞു.

അമ്പലപ്പുഴ കോമന സ്വദേശി വിപിന്‍ ജോണ്‍സനാണ് പിടിയിലായത്. മാന്നാര്‍ സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പറ്റിച്ചത്. ഇരുപത് ലക്ഷം രൂപ വായ്പയായി നല്‍കാമെന്നും പലിശയായി ആറര ലക്ഷം രൂപ മുന്‍കൂര്‍ നല്‍കണമെന്നും പറഞ്ഞാണ് ഇയാള്‍ വീട്ടമ്മയില്‍ നിന്ന് പണം സ്വന്തമാക്കിയത്. സംഗതി തട്ടിപ്പാണെന്ന് മനസിലാക്കിയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്.

മഹാലക്ഷ്മി ഫിനാന്‍സ് എന്ന പേരില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. വായ്പ ആവശ്യപ്പെട്ട് സമീപിക്കുന്നവരില്‍ നിന്ന് മുന്‍കൂര്‍ പലിശ വേണം എന്നാവശ്യപ്പെട്ടായിരുന്നു പണം വാങ്ങിയിരുന്നത്. പിന്നീട് മുങ്ങും. പെരിന്തല്‍മണ്ണയിലും, കായംകുളത്തിനടുത്ത് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും വിപിനെതിരെ കേസുണ്ട്. മറ്റൊരു കേസില്‍ പാലക്കാട് സൈബര്‍ പൊലീസാണ് വിപിനെ അറസ്റ്റ് ചെയ്ത് വിവരം മാന്നാര്‍ പൊലീസിനെ അറിയിച്ചത്.