
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക. വയനകം സംഘവും കടത്തൂർ സംഘവും തമ്മിലുള്ള ഗുണ്ടാപകയാണ് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെ കൂടി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അവരാണ് കൊലപാതകത്തിന്റെ പിന്നിൽ എന്നാണ് സൂചന.
ആളുകളോട് ക്രൂരമായി പെരുമാറുന്ന പ്രത്യേക സൈക്കോ രീതിയായിരുന്നു അതുലിന്. ഹൽവ ഏറെ ഇഷ്ടമായതിനാൽ എപ്പോഴും ഹൽവ കഴിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ അലുവ അതുൽ എന്ന പേര് വീണു. പിന്നീട് ഗുണ്ടകൾക്കിടയിൽ ഈ പേര് സുപരിചതമായി. എതിർ സംഘത്തിലെ ആളുകളെ ആക്രമിക്കുമ്പോൾ ചുറ്റികക്ക് കാൽമുട്ട് അടിച്ചു തകർക്കുന്നതാണ് അതുലിന്റെ രീതി. പിന്നീട് എഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ജിം സന്തോഷ് സുഹൃത്തായിരുന്ന ഓച്ചിറ സ്വദേശിയുമായി പിണങ്ങിയതോടെയാണ്
ഇയാളുടെ കൊട്ടേഷൻ ഏറ്റെടുത്ത് സന്തോഷിനെ കൊലപ്പെടുത്തിയതെന്നാണ് അതുൽ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ വർഷം മാർച്ച് 27 നു പുലർച്ചെയാണ് അതുലും സംഘവും പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ്കുമാറിനെ (ജിം സന്തോഷ് -45) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം അമ്മ ഓമനയുടെ മുന്നിലിട്ടാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഓമന കിടന്ന മുറിയുടെ കതക് വെട്ടി പൊളിച്ച് ഉള്ളിൽ കടന്ന അക്രമി സംഘം മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കൾ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടിയത്. സന്തോഷ് മരിച്ചെന്നു കരുതി സംഘം മടങ്ങിയെങ്കിലും സന്തോഷ് കുമാർ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊലയ്ക്ക് മുമ്പും രണ്ടു വധശ്രമങ്ങളിൽ നിന്നും സന്തോഷ് രക്ഷപ്പെട്ടിരുന്നു. മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സന്തോഷിനെ അലുവ അതുലും സംഘവും കൊലപ്പെടുത്തിയതെങ്കിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ അതുലിനെ മറ്റൊരു സംഘവും കൊലപ്പെടുത്തുകയായിരുന്നു. ആ കേസിൽ തമിഴ്നാട്ടിൽ ഏറെ പണിപ്പെട്ടാണ് കേരള പൊലീസ് അതുലിനെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam