
ആലപ്പുഴ: മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ കൊണ്ടുപോയ ദളിത് യുവാവിനെ അമ്പലപ്പുഴ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ തകഴി സ്വദേശി ജഗൻദാസിൻറെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും പരാതി ഒത്തുതീർപ്പായതോടെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടെന്നും പൊലീസ് വിശദീകരിച്ചു.
ദേഹമാസകലം പൊലീസിൻറെ ക്രൂര മർദ്ദനമേറ്റെന്നാണ് യുവാവിൻറെ പരാതി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റെന്ന് ഡോക്ടറിനോട് പറഞ്ഞെങ്കിലും ചികിത്സാ രേഖകയിൽ അതൊന്നും തെളിവായില്ല. പൊലീസ് ഇടപെട്ട് മൊഴി മാറ്റിയെഴുതിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
തകഴി കുന്നമ്മ അംബേദ്ക്കർ ജംഗഷനിലാണ് ജഗൻറെ കുടുംബം ഏറെ നാളായി മീൻ കച്ചവടം നടത്തിവരുന്നത്. തൊട്ടടുത്ത കടയിൽ നിന്ന് പണവും സാധനങ്ങളും മോഷണം പോകുന്നത് പതിവായി. കട ഉടമയും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച പുലർച്ചെ മോഷണശ്രമത്തിനിടെ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കേസ് എടുക്കാമെന്ന് അറിയിച്ചെങ്കിലും സ്റ്റേഷന് പുറത്ത് പരാതി ഒത്തുതീർപ്പായെന്നാണ് പൊലീസ് ഭാഷ്യം.
ജഗൻദാസിനെ മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടം തീർക്കാമെന്ന്, ജഗൻദാസിൻറെ കുടുംബം സമ്മതിച്ചതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിൻമാറിയതെന്ന് കട ഉടമ വ്യക്തമാക്കി. എന്നാൽ മീൻ കച്ചവടത്തിനായി പുലർച്ചെ എത്തിയപ്പോൾ കടയ്ക്കുളിലേക്ക് തള്ളിയിട്ട ശേഷം വാതിൽ പൂട്ടി. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. മുൻ വൈരാഗ്യത്തിൻറെ പേരിലാണ് മോഷണക്കുറ്റം ആരോപിക്കുന്നതെന്നും യുവാവിൻറെ കുടുംബം പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam