
പാലക്കാട്: അട്ടപ്പാടിയിൽ മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിലായി. അട്ടപ്പാടിക്കടുത്ത് ഷോളയൂർ വെച്ചപ്പത്തി സ്വദേശികളായ രേശൻ, അയ്യവ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും 2 കിലോ ഗ്രാം തൂക്കമുള്ള മാനിറച്ചി പിടികൂടി. ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്തു. ഈ സമയത്താണ് തങ്ങളുടെ പക്കൽ ആറ് കിലോ മാനിറച്ചി ഉണ്ടായിരുന്നതായി പ്രതികൾ വനം വകുപ്പിനോട് സമ്മതിച്ചത്. ഷോളയൂർ ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനയിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്.
ഷോളയൂർ ഡെപൂട്ടി റെയ്ഞ്ച് ഒഫീസർ സജീവന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഷോളയൂർ വെച്ചപ്പതി ഊരിൽ നിന്നാണ് രണ്ട് പേരെയും മാനിറച്ചിയും കണ്ടെത്തിയത്. വെച്ചപ്പതി ഊർ സ്വദേശികളാണ് പിടിയിലായ രേശനും അയ്യാവും. രേശന് 46 ഉം അയ്യാവിന് 36 ഉം വയസാണ് പ്രായം. വീട്ടിൽ ഉണക്കി സൂക്ഷിക്കുന്നതിനായി അടുപ്പിന് മുകളിൽ തൂക്കിയിട്ട നിലയിലായിരുന്നു മാനിറച്ചി കണ്ടെത്തിയത്.
ഷോളയൂർ വെച്ചപ്പതി വാർഡ് മെമ്പർ ഡി രവിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളായ രേശനെയും അയ്യാവിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. മൂർത്തിയെന്ന ആളാണ് രേശനും അയ്യാവിനും ഇറച്ചി കൊണ്ടുവന്ന് കൊടുത്തത്. ഇയാൾ കാട്ടിൽ നിന്ന് ഇറച്ചി എത്തിച്ചതാണെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ മൂർത്തിയെ വനം വകുപ്പിന് പിടികൂടാനായില്ല. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വനത്തിൽ ചത്ത് കിടന്ന മാനിന്റെ ഇറച്ചി മൂർത്തി ഇവർക്ക് കൊണ്ട് വന്ന് കൊടുത്തുവെന്നാണ് പ്രതികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam