
ആലപ്പുഴ: മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജ് എ ഇജാസ് ആണ് വിധി പ്രസ്താവിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് പനയ്ക്കൽ ഹരിദാസിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനി(52) ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും.
പുന്നപ്ര പൊലീസാണ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2012 ഡിസംബർ 12ന് ആയിരുന്നു സംഭവം. പ്രണയത്തെ തുടർന്ന് പ്രായപൂർത്തിയായവാത്ത മകൾ കാമുകൻ അനീഷിനോടൊപ്പം പോകാൻ തയ്യാറായി. തുടർന്ന് മകളെ ഹരിദാസ് വീട്ടിൽ അടച്ചിട്ടു. എന്നാൽ മുറിയിലെ ഫാനിൽ പെൺകുട്ടി തൂങ്ങി മരിച്ചു.
വിവരം അറിഞ്ഞ ഹരിദാസ് സ്വന്തം വീട്ടിലേക്ക് പോകാതെ അനീഷിന്റെ വീട്ടിൽ എത്തി. എന്നാൽ അവിടെ അനീഷിന്റെ മാതാവ് പത്മിനി മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമയം പത്മിനിയെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അന്ന് പെൺകുട്ടിക്ക് 17-ഉം അനീഷിന് 19-ഉം വയസ് മാത്രമായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 14 പ്രമാണങ്ങളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയേയും, ആറു പ്രമാണങ്ങളും തെളിവിനായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. കെ. രമേശൻ, അഡ്വ. പി. പി. ബൈജു എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam