ആത്മഹത്യ ചെയ്ത മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് ജില്ലാ സെഷൻസ് കോടതി

By Web TeamFirst Published Apr 30, 2021, 8:11 PM IST
Highlights

മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജ് എ ഇജാസ് ആണ് വിധി പ്രസ്താവിച്ചത്

ആലപ്പുഴ: മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജ് എ ഇജാസ് ആണ് വിധി പ്രസ്താവിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് പനയ്ക്കൽ ഹരിദാസിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനി(52) ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും. 

പുന്നപ്ര പൊലീസാണ്  രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2012 ഡിസംബർ 12ന് ആയിരുന്നു സംഭവം. പ്രണയത്തെ തുടർന്ന് പ്രായപൂർത്തിയായവാത്ത മകൾ കാമുകൻ അനീഷിനോടൊപ്പം പോകാൻ തയ്യാറായി. തുടർന്ന് മകളെ ഹരിദാസ് വീട്ടിൽ അടച്ചിട്ടു. എന്നാൽ മുറിയിലെ ഫാനിൽ പെൺകുട്ടി തൂങ്ങി മരിച്ചു.

വിവരം അറിഞ്ഞ ഹരിദാസ് സ്വന്തം വീട്ടിലേക്ക് പോകാതെ അനീഷിന്റെ വീട്ടിൽ എത്തി. എന്നാൽ അവിടെ അനീഷിന്റെ മാതാവ് പത്മിനി മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമയം പത്മിനിയെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അന്ന് പെൺകുട്ടിക്ക് 17-ഉം അനീഷിന് 19-ഉം വയസ് മാത്രമായിരുന്നു. 

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 14 പ്രമാണങ്ങളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയേയും, ആറു പ്രമാണങ്ങളും തെളിവിനായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. കെ. രമേശൻ, അഡ്വ. പി. പി. ബൈജു എന്നിവർ ഹാജരായി. 

click me!