രണ്ട് പ്രളയത്തിന് പിന്നാലെ കൊവിഡും; ഇടുക്കിയില്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവർ പ്രതിസന്ധിയിൽ

By Web TeamFirst Published Jul 10, 2020, 8:57 AM IST
Highlights

സഞ്ചാരികളില്ലാതായതോടെ ടൂറിസ്റ്റ് വാഹനങ്ങള്‍ മാസങ്ങളായി നിരത്തിലിറങ്ങിയിട്ടില്ല. വാഹനങ്ങളുടെ സി സി അടക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യം ആണെന്ന് ഇവര്‍ പറയുന്നു.

ഇടുക്കി: രണ്ടു പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കര കയറാന്‍ തുടങ്ങും മുമ്പേ കൊവിഡ് എന്ന മഹാമാരി പിടി മുറുകിയപ്പോള്‍ പാടേ തകര്‍ന്ന മൂന്നാറില്‍ പ്രതിസന്ധിയിലായത് വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന പതിനായിരങ്ങളാണ്.  2018 ലും 19ലും ഉണ്ടായ പ്രളയത്തില്‍ പെയ്തിറങ്ങിയ പേമാരിയില്‍ മൂന്നാര്‍ മുങ്ങി പോയിരുന്നു. വിനോദസഞ്ചാരമേഖല നിശ്ചലമായി. ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു.  

പിന്നീട് പ്രളയത്തില്‍ നിന്നും കരകയറി തുടങ്ങുന്ന സാഹചര്യത്തിലാണ് കൊവിഡ് എന്ന മഹാമാരി വീണ്ടും പിടിമുറുക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാരമേഖലയിലെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിച്ചു. ഇതോടെ പ്രതിസന്ധിയിലായത് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ്. വിനോദസഞ്ചാരികള്‍ ഇല്ലാതെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും അടച്ചുപൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടവരും നിരവധിയാണ്.

വിനോദസഞ്ചാരികളെ ആശ്രയിച്ച് ട്രാവല്‍സ് നടത്തിയിരുന്നവരും പ്രതിസന്ധിയിലാണ്. പത്തോളം വാഹനങ്ങളാണ് മൂന്നാറിലെ മഹാരാജ ട്രാവല്‍സിന് ഉണ്ടായിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ എത്താതെ വന്നതോടെ ഉപജീവനം നടത്താന്‍ പോലും കഴിയുന്നില്ല. സഞ്ചാരികളില്ലാതായതോടെ ടൂറിസ്റ്റ് വാഹനങ്ങള്‍ മാസങ്ങളായി നിരത്തിലിറങ്ങിയിട്ടില്ല. വാഹനങ്ങളുടെ സി സി അടക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യം ആണെന്ന് ഇവര്‍ പറയുന്നു.

click me!