
പത്തനംതിട്ട: പത്തനംതിട്ട നിലയ്ക്കലിൽ മരിച്ചെന്ന് കരുതിയ ആൾ തിരിച്ചെത്തി. പത്തനംതിട്ട സ്വദേശി രാമൻ ബാബു എന്ന് കരുതി മറവ് ചെയ്തത് മറ്റൊരു മൃതദേഹം. ഡിസംബർ 30 ന് നിലയ്ക്കൽ എം. ആർ. കവലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മഞ്ഞത്തോട് സ്വദേശി രാമൻ ബാബു എന്ന് കരുതി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മറവ് ചെയ്യുകയായിരുന്നു. മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. രാമൻ ബാബുവിനെ ഇന്ന് ഉച്ചയോടെ കോന്നി കൊക്കാത്തോട്ടിൽ വെച്ചാണ് ജീവനോടെ കണ്ടെത്തിയത്.
നിലക്കൽ മഞ്ഞത്തോട് മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ചാണ് അജ്ഞാത മൃതദേഹം അടക്കം ചെയ്തത്. ശബരിമല തീർഥാടന പാതയിൽ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേർന്ന് വയോധികന്റെ മൃതദേഹം പരുക്കുകളോടെ ഉറുമ്പ് അരിച്ച് കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തെ ആദിവാസി ഊരിൽ ഉള്ള രാമൻ ബാബു ആണെന്ന് സംശയം വരുകയും കുടുംബം എത്തി പരിശോധിക്കുകയും ആയിരുന്നു. രാമൻ അലഞ്ഞു തിരിയുന്ന സ്വഭാവവും ഓര്‍മക്കുറവുമുണ്ട്. പോയാൽ നിരവധി ദിവസങ്ങൾക്ക് ശേഷം തിരികെ എത്തുന്ന സ്വഭാവവുമുണ്ട്. മൃതദേഹത്തോട് വലിയ സാമ്യവും ഡ്രെസ്സും സാമ്യം തോന്നുകയും ചെയ്തു. തുടർന്നാണ് ഇത് രാമൻ എന്ന് സ്ഥിരീകരിച്ചത്. പിന്നീട് മഞ്ഞത്തോട് വീടിന് സമീപം അടക്കം ചെയ്യുകയായിരുന്നു.
കോന്നി കോക്കത്തോട് കോട്ടാംപാറയിൽ വെച്ചാണ് രാമൻ ബാബുവിനെ കണ്ടെത്തിയത്. കാട്ടാത്തിപ്പാറ ഭാഗത്താണ് രാമൻ ബാബുവിന്റെ മകളുടെ വീട്. ഇദ്ദേഹത്തിൻ്റെ ബന്ധുവായ ഫോറസ്റ്റ് വാച്ചർ തിരിച്ചറിയുകയും തുടർന്ന് മറ്റ് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയുമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam