
തൃശ്ശൂർ: നമ്മുടെ സ്കൂൾ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിനായി പതിവായി ഉപയോഗിക്കുന്നത് പേപ്പർ ബാലറ്റുകളാണ്. എന്നാൽ തൃശ്ശൂർ മാള ഗാന്ധി സ്മാരക ഹൈസ്കൂളിലെ കുട്ടികൾ ഇതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. കൈറ്റ്സിന്‍റെ കുട്ടികൾ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴിയായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
മാളയിലെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിലായിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നത്. ഹൈസ്‌കൂൾ, യു പി വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ബൂത്തുകളിൽ ആണ് വോട്ടെടുപ്പ് നടന്നത്. ചൂണ്ട് വിരലിൽ മഷി പുരണ്ടപ്പോഴും, മൊബൈലിൽ സ്ഥാനാർത്ഥികളുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തുമ്പോഴും കുട്ടികളിൽ കൗതുകം ഉണർന്നു.
ക്ലാസ് ലീഡറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പായിരുന്നെങ്കിലും ഒരു അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ പകിട്ടുണ്ടായിരുന്നു അതിന്. തെരഞ്ഞെടുപ്പിന്റെ റിസൾട്ടും പോളിംഗ് ശതമാനവും ഒക്കെ അപ്പോൾ തന്നെ പ്രിസൈഡിംഗ് ഓഫീസർക്ക് കാണാൻ പറ്റുന്ന രീതിയിലായിരുന്നു എല്ലാം സജ്ജീകരിച്ചത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സോഫ്റ്റ‌്‌വെയറായിരുന്നു ഇല്ട്രോണിക് വോട്ടിംഗ് മെഷീനായ മൊബൈൽ ഫോണിന്റെ ബലം.
സ്കൂളിലെ 15 ഡിവിഷനുകളിൽ നിന്നായി 51 കുട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപിക കെഎസ് പ്രീതയാണ്, അടിമുടി ഡിജിറ്റലായി നടത്തിയ തെരഞ്ഞെടുപ്പിൽ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്നത്. തെരഞ്ഞെടുപ്പിൽ ജയിച്ചവർക്കുള്ള അനുമോദന യോഗം പിന്നീട് സ്കൂളിൽ നടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam