
പാലാ: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പത്ത് വർഷത്തിലധികമായി പാലായിൽ വാടകയ്ക്ക് നൽകാനാവാതെ കിടന്ന മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് വലിയൊരു വരുമാനമാർഗ്ഗമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനമാണ് ഇനി ലഭിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. കെട്ടിട നിർമ്മാണം പൂർത്തിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻ ഭരണസമിതികൾക്ക് കഴിഞ്ഞിരുന്നില്ല.
ഇതുമൂലം പലതവണ ലേലം വിളിച്ചിട്ടും കെട്ടിടം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. നഗരസഭയ്ക്ക് നാളിതുവരെ ഈ ഇനത്തിൽ മാത്രം മൂന്നരക്കോടിയോളം രൂപയുടെ ഭീമമായ നഷ്ടമാണുണ്ടായത്. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്തവിധം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന നീക്കം. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് കെട്ടിടത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കെട്ടിടം സജ്ജമാക്കുകയായിരുന്നു.
പാലാ വലവൂർ ട്രിപ്പിൾ ഐടിയുടെ ഹോസ്റ്റൽ ആവശ്യങ്ങൾക്കായി കെട്ടിടം വിട്ടുകൊടുക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഒരു മാസത്തിനകം കെട്ടിടം കൈമാറുന്നതോടെ നഗരസഭയുടെ തനത് ഫണ്ടിലേക്ക് വലിയൊരു തുക എത്തിച്ചേരും. കൃത്യമായി പറഞ്ഞാൽ പ്രതിവർഷം 37,20,000 രൂപ അധിക വാടക വരുമാനമായി പാലാ നഗരസഭയ്ക്ക് ലഭിക്കും. നിരവധി പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി സ്വന്തം വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam