
ഇടുക്കി: മൂന്നാര്‍ കോളനിയില്‍ വീട് കൈയ്യടക്കിയ നായ വീട്ടുകാരെ വെട്ടിലാക്കിയത് മണിക്കൂറുകള്‍. വീട്ടുകാര്‍ പുറത്തിറങ്ങിയ തക്കം നോക്കി വീടിനുള്ളില്‍ കയറിയ നായ വീട്ടുകാരെ വീട്ടില്‍ കയറാന്‍ സമ്മതിക്കാതെ ബഹളം വച്ചതിനെ തുടര്‍ന്ന് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് നായയെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് വീട്ടുകാരെ വീടിനുള്ളില്‍ കയറാനുള്ള അവസരമൊരുക്കിയത്.
മൂന്നാറിലെ ഏറ്റവും തിരക്കേറിയ പ്രദേശമായ മൂന്നാര്‍ കോളനിയിലാണ് ഒരു കുടുംബത്തെ മണിക്കൂറുകൾ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. വാതില്‍ ചാരിയിട്ട ശേഷം സമീപമുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു വീട്ടുകാര്‍. ആ സമയത്താണ് ചാരിയിട്ട വാതില്‍ തുറന്ന്, മുന്‍ അംഗനവാടി ജീവനക്കാരിയായ പാപ്പാത്തിയുടെ വീടിനുള്ളിലേക്ക് നായ കയറിയത്.
അല്പ നേരം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാര്‍ വീടിനുള്ളില്‍ രോഷത്തോടെ കുരയ്ക്കുന്ന നായയെയാണ് കണ്ടത്. ഒച്ച വച്ച് ഓടിക്കുവാന്‍ ശ്രമിച്ചെങ്കിലും നായ ആക്രമിക്കാൻ ശ്രമികകുകയായിരുന്നു. തുടര്‍ന്ന് ഭയന്നുപോയ വിട്ടുകാര്‍ അയല്‍ക്കാരെ സഹായത്തിനായി വിളിച്ചു. എന്നാല്‍ മെരുങ്ങാന്‍ കൂട്ടാനാക്കാതെ ബഹളം വച്ചതോടെ നായയെ ഓടിക്കാനായില്ല.
നായ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ അവിടെയത്തിയവര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. പഞ്ചായത്തില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ സെല്‍വകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍ മോഹന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷജിന്‍ എന്നിവരെത്തി. ഇവരെത്തിയതോടെ കൂടുതല്‍ ബഹളം വച്ച നായയെ അനുനയിപ്പിക്കുവാമനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
വിശപ്പു മൂലമായിരിക്കും ബഹളത്തിനു കാരണമാണെന്ന ചിന്തയില്‍ ബിസ്‌കറ്റ് വാങ്ങി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഏറെ പണിപ്പെട്ട് നായയുടെ കഴുത്തില്‍ ഇട്ട ചങ്ങല കൈയില്‍ കിട്ടിയ ശേഷമാണ് നായ അല്പമെങ്കിലും ശാന്തനായത്. മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തി അതോടെ അവസാനിച്ചു. ഏറെ പണിപ്പെട്ട് നായയെ പുറത്തെത്തിച്ച പൊതുപ്രവര്‍ത്തകര്‍ക്ക് വീട്ടുകാര്‍ നന്ദിയറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam