
മലപ്പുറം: ഓട്ടോയിൽ മറന്നുവെച്ച ബാഗിൽ ലഹരിമരുന്നായ എം.ഡി.എം.എയും ഒപ്പം തിരിച്ചറിയൽ രേഖകളും. അമളി കുരുക്കാക്കി പൊലീസും. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലാണ് സംഭവം. ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗിൽ എം.ഡി.എം.എയും തിരിച്ചറിയൽ രേഖകളും കണ്ടതോടെ ഓട്ടോ ജീവനക്കാരൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ അമളി കുരുക്കാക്കി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മഞ്ചേരി പട്ടർകുളം അത്തിമണ്ണിൽ മുഹമ്മദ് അനീസ് (28), പന്തല്ലൂർ മുട്ടങ്ങോടൻ മുഹമ്മദ് ശിബിൽ (26) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ പെരിന്തൽമണ്ണ ടൗണിലെ ഓട്ടോഡ്രൈവറാണ് തന്റെ ഓട്ടോയിൽ കയറിയ ഒരാളുടെ ബാഗ് മറന്നുവെച്ചതായി പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ബാഗിൽനിന്നും തിരിച്ചറിയൽ രേഖകളും ലഹരിമരുന്നിന്റെ പാക്കറ്റുകളും കണ്ടെടുത്തത്.
ബാഗിൽനിന്ന് 17 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഓട്ടോഡ്രൈവറിൽനിന്നും ലഭിച്ച അടയാള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോയിൽ യാത്ര ചെയ്ത മുഹമ്മദ് അനീസിനെ ടൗണിൽവെച്ച് രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു. രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ലോഡ്ജ് പരിസരത്തുനിന്നും മുഹമ്മദ് ഷിബിലിനെ എം.ഡി.എം.എയു മായി അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇരുവരും എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി ടൗണുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതായും പൊലീസ് കണ്ടെത്തി.
ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ ഷിജോ സി. തങ്കച്ചൻ, അഡീഷനൽ എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, കൃഷ്ണപ്രസാദ്, സജീർ, മുരളീകൃഷ്ണദാസ്, എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam