
കോഴിക്കോട്: ന്യൂജൻ ലഹരി മരുന്നായ എം ഡി എം എ-യുമായി അഞ്ച് പേരെ കോഴിക്കോട് റൂറൽ എസ്പി. ആർ കറപ്പസ്വാമി ഐപിഎസ്.ന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം പിടികൂടി. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തൽ അൽത്താഫ് സജീദ് (49), സഹോദരൻ കാരാടി വെങ്ങേരി മീത്തൽ അൽത്താഫ് ഷെരീഫ്(51), താമരശ്ശേരി ചുണ്ടങ്ങാപ്പൊയിൽ അതുൽ(28), താമരശ്ശേരി സീവീസ് ഹൗസ് ഷാനിദ് (48),താമരശ്ശേരി പരപ്പൻ പൊയിൽ ഒഴിക്കരിപറമ്പത്തു അബ്ദുൽ റഷീദ് (48) എന്നിവരെയാണ് താമരശ്ശേരി ബസ് സ്റ്റാൻഡിനടുത്തുള്ള കെട്ടിടത്തിൽ നിന്നും മയക്കു മരുന്നു വില്പനയ്ക്കിടെ പിടി കൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നാം പ്രതി അൽത്താഫ് സജീദിന്റെ ആഡംബര കാറിൽ നിന്നും എം ഡി എം എ കണ്ടെടുത്തു. 17.920 ഗ്രാം എം ഡി എം എ യും വില്പനക്കായി പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസ്സുകളും ആണ് പ്രതികളുടെ കയ്യിൽ നിന്നും കാറിൽ നിന്നുമായി കണ്ടെടുത്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും തൊട്ടടുത്താണ് ഷാനിദിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം.
വർഷങ്ങളായി മയക്കുമരുന്ന് വില്പന നടത്തി വരുന്ന അൽത്താഫ് സജീദ് ആദ്യമായാണ് പൊലീസ് പിടിയിലാവുന്നത്. ഇയാൾ എം ബി എ. ബിരുദധാരിയാണ്. സാമ്പത്തിക ശേഷിയുള്ളവരും, സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് പ്രതികൾ. കുറച്ച് നാളായി പൊലീസിന്റെ നിരീക്ഷണത്തിലുള്ളതാണ് കെട്ടിടം. കോഴിക്കോട് ഇന്റീരിയർ ഷോപ്പ് നടത്തിവരുന്ന സജീദ് മയക്കുമരുന്നു വില്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് പതിവ്.
Read more: 'ഓപ്പറേഷൻ യോദ്ധാവ്'; രാസലഹരി ഉൽപ്പന്നങ്ങളുമായി രണ്ട് യുവാക്കൾ കൊച്ചിയിൽ അറസ്റ്റിൽ
ഷെരീഫ് ഗൾഫിൽ നിന്നും നാട്ടിൽ വന്നതാണ്. സാധാരണ ചെറുപ്പക്കാരാണ് ഇത്തരം സിന്തെറ്റിക് ലഹരി മരുന്നുകളുടെ ഉപയോക്താക്കൾ. ഒന്നോ രണ്ടോ തവണ ഉപയോഗിക്കുമ്പോൾ തന്നെ ലഹരിക്ക് അടിമപ്പെടുത്തുന്നതും അക്രമകാരികളാക്കുന്നതും ആയ മാരക ലഹരിമരുന്നാണ് ഇത്. നിത്യേനയെന്നോണം നിരവധി കുടുംബങ്ങളാണ് ഇതിൽപ്പെട്ട് തകർന്നു സങ്കടവും പരാതിയുമായി പോലീസ് സ്റ്റേഷനിലും ആശുപത്രികളിലെ ലഹരി വിമുക്തി കേന്ദ്രങ്ങളിലും എത്തുന്നത്.
കോഴിക്കോട് ഉള്ള കച്ചവടക്കാരിൽ നിന്നും അൽത്താഫ് സജീദാണ് എം ഡി എം എ എത്തിക്കുന്നത്.പിടികൂടിയ മയക്കുമരുന്നിനു ഒരു ലക്ഷത്തോളം രൂപ വില വരും. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി വൈ എസ് പി. അഷ്‌റഫ് തെങ്ങിലക്കണ്ടി യുടെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്‌പെക്ടർ അഗസ്റ്റിൻ ടിഎ,എസ്ഐ മാരായ ശ്രീജിത്ത് വിഎസ്, അബ്ദുൽ റസാഖ്, സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐ മാരായ രാജീവ് ബാബു, സുരേഷ് വികെ, ബിജു പൂക്കോട്ട്, എഎസ്ഐ ജയപ്രകാശൻ. പി കെ, സിപിഒ.മാരായ ശ്രീലേഷ്. എഎം, റഫീഖ് കെകെ, അബ്ദുൽ ഷമീർ. ഇകെ, ഷിജേഷ് പിപി, അഖിലേഷ് ഇകെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.