കാട്ടാനയെ മയക്കുവെടിവെക്കാൻ അനുമതി വൈകുന്നു; പ്രതിഷേധം ശക്തം, വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാ‍‍ർച്ച്

By Web TeamFirst Published Jan 7, 2023, 12:28 PM IST
Highlights

കാട്ടാന ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് ഇപ്പോഴുള്ളത്. ഇന്നലെ കാട്ടാനയെ  ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 

കൽപ്പറ്റ : ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള അനുമതി വൈകുന്നു. കാട്ടാനയെ പിടികൂടാൻ വൈകിയാൽ സ്ഥിതി വഷളാകുമെന്നാണ് വനപാലകർ പറയുന്നത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ അനുമതി തേടി മണിക്കൂറുകൾ കഴിഞ്ഞിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ മറുപടി നൽകിയിട്ടില്ല. കാട്ടാന ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് ഇപ്പോഴുള്ളത്. ഇന്നലെ കാട്ടാനയെ  ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 

അതേസമയം നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രതിഷേധ മാർച്ച് നടത്തും. ബത്തേരി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലേക്കാണ് നഗരസഭയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുക. മാത്രമല്ല, വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് ഒരു മണിക്ക് മാർച്ച് നടത്തും.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ' റോഡരികിലൂടെ നടന്ന് വരുമ്പോഴാണ് ആന വന്നത്. തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈവരിക്കപ്പുറത്തേക്ക് വീണ് പോയത് കൊണ്ട് രക്ഷപ്പെട്ടെന്നെന്ന്  കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുബൈർ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലിന് പരിക്കേറ്റ സുബൈർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

സുബൈറിനെ തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചെങ്കിലും നടപ്പാതയുടെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന മറ്റൊരു വശത്തേക്ക് ഓടിപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു.

click me!