
തിരുവനന്തപുരം: വീടിന് മുന്നിലെ പരസ്യമദ്യപാനവും കയ്യാങ്കളിയും ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേരെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ പൗഡിക്കോണം പനങ്ങോട്ടുകോണത്തായിരുന്നു സംഭവം. പനങ്ങോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (40), സഹോദരൻ രതീഷ് (35),രാജേഷിന്‍റെ മകൾ പ്രിൻസി (19),രാജേഷിന്‍റെ സുഹൃത്ത് രഞ്ജിത്ത് (35) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പനങ്ങോട്ടുകോണം സ്വദേശികളായ സഞ്ചയ് (21), രണ്ട് സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. രാജേഷിന്‍റെ വീടിന് മുന്നിലായുള്ള പറമ്പിൽ പ്രതികൾ ഉൾപ്പെട്ട സംഘം സ്ഥിരമായെത്തി സംഘം ചേർന്ന് മദ്യപിക്കുമായിരുന്നു.
തുടർന്ന് അമിത മദ്യലഹരിയിൽ പരസ്പരം അസഭ്യം വിളിച്ച് ബഹളംവയ്ക്കും. ചില ദിവസങ്ങളിൽ ഇവർ പരസ്പരം കൈയാങ്കളി വരെയാകും.പലപ്പോഴും രാജേഷ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ഞായറാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചുകയറി, സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. രതീഷിനെ മർദിച്ചത് തടയാൻ ശ്രമിച്ചതോടെയാണ് മറ്റുള്ളവർക്കും മർദമനമേറ്റത്. പ്രതികൾ കൈയിൽ കരുതിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു. രാജേഷിന്‍റെ ഇടതു കൈയിലും രഞ്ജിത്തിന്‍റെ കാൽമുട്ടിലും രതീഷിന്‍റെ വലതുകൈയിലും ആഴത്തിൽ കുത്തേറ്റു. ഒളിവിലായ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam