
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ഒരു വര്‍ഷത്തോളമായി ശമ്പളം ലഭിയ്ക്കുന്നില്ല. ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന നിയമിച്ചിരിക്കുന്ന തൊഴിലാളികളുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്.
ഇടുക്കിയിലെ ഡിറ്റിപിസി സെന്ററുകളായ മൂന്നാര്‍, രാമക്കല്‍മേട്, വാഗമണ്‍, ശ്രീനാരായണ പുരം തുടങ്ങിയ വിവിധ മേഖലകളില്‍ ക്ലീനിംഗ് ജോലികള്‍ക്കായി താത്കാലിക ജീവനക്കാരെ നിയമിച്ചിച്ചുണ്ട്. അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും കുടുംബശ്രീ മുഖാന്തിരമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജീവനക്കാരെ ലഭ്യമാക്കിയിരിക്കുന്നത്.
ഇവരുടെ ശമ്പളം ഡിറ്റിപിസി, പഞ്ചായത്തുകള്‍ക്ക് കൈമാറുകയും കുടുംബശ്രീ മുഖേന തൊഴിലാളികള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിയ്ക്കുന്നില്ല. ഒരു വര്‍ഷത്തോളമായി ശമ്പളം മുടങ്ങിയതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയിലാണ് ക്ലീനിംഗ് തൊഴിലാളികള്‍.
കൊവിഡ് പ്രതിസന്ധി മൂലം വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദിവസേന 100 രൂപയോളം മുടക്കി ജോലിക്ക് എത്തുന്നവര്‍ രാമക്കല്‍മേട്ടില്‍ ഉണ്ട്. 10500 രൂപയാണ് ഇവരുടെ മാസ ശമ്പളം. ഇതാണ് ഒരു വര്‍ഷമായി മുടങ്ങിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam