
പാലക്കാട്: മണ്ണാർക്കാട് മധു കേസിൽ പുനരന്വേഷണം നടത്തിയ ഡിവൈഎസ്പി പി ശശി കുമാറിനെ വിസ്തരിച്ചു. കേസിൽ തുടരന്വേഷണം നടത്തി സപ്ലിമെന്‍ററി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത് ശശി കുമാറായിരുന്നു. മധു കേസിൽ ആദ്യം നൽകിയ കുറ്റപത്രത്തിലെ പോരായ്മകൾ പരിഹരിക്കാനായാണ് ശശികുമാറിനെ പുനരന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്.
ഇദ്ദേഹം തയാറാക്കി കോടതിയിൽ സമർപ്പിച്ച സപ്ലിമെന്‍ററി ചാർജ് ഷീറ്റിനെ കുറിച്ചാണ് മുഖ്യ വിസ്താരത്തിൽ സ്പെഷൽ പ്രോസിക്യൂട്ടർ ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട അനുബന്ധ മഹസറുകളും മൂന്ന് സീൽ പ്ലാനുകളും തയ്യാറാക്കിയതായി ഡിവൈഎസ്പി പറഞ്ഞു. മധുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ബൽറാമിന്‍റെ മൊഴി ഫോണിലൂടെയാണ് എടുത്തതെന്നും കൂടാതെ പാടവയൽ, കള്ളമല വില്ലേജ് ഓഫീസർമാരുടെ മൊഴിയുൺ എടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ പോരായ്മകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടില്ലെന്ന് പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായി ഡിവൈഎസ്പി പറഞ്ഞു.
പ്രതികളുടെ ഫോട്ടോയും മധുവിന്‍റെ ഫോട്ടോയുടെ പ്രിന്‍റും എടുത്ത ഫൊട്ടോഗ്രാഫർ ജിൻസണെ 65 ബി സർട്ടിഫിക്കറ്റ് മാർക്ക് ചെയ്യുന്നതിനായി വീണ്ടും വിസ്തരിച്ചു. മധുവിന്‍റെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തയാറാക്കിയ ബാക്ക് ഫയൽ മാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ ഹർജി നൽകി. ഇതിനെതിരെ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക ജോർജിനെ വ്യാഴാഴ്ച വീണ്ടും വിസ്തരിക്കും.
മധു കേസിലെ വിചാരണയ്ക്കിടെ നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസിനിടയ്ക്ക് മധുവിന്‍റെ അമ്മയേയും സഹോദരിയെയും ഭീഷണിപ്പെടുത്തിയതും കൂറുമാറിയ സാക്ഷികള്‍ വീണ്ടും കൂറുമാറുകയും ചെയ്യുന്ന സംഭവങ്ങളും വിചാരണയ്ക്കിടെ നടന്നു. പ്രതിഭാഗത്തിന്‍റെ വിസ്താരത്തിനിടെ അട്ടപ്പാടിയിലെ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്ഐആറിൽ പറയുന്ന ഏഴുപേർ കാട്ടിൽ പോയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞിരുന്നു.
കൂടുതല്‍ വായനയ്ക്ക്: 'റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍, ആ ഏഴ് പേർ മധുവിനെ പിടിച്ചുകൊണ്ടുവന്നിട്ടില്ല': വെളിപ്പെടുത്തല്‍
കൂടുതല്‍ വായനയ്ക്ക്: 'കുറ്റബോധം മാറിക്കിട്ടിയെന്ന് നേരത്തെ കൂറുമാറിയ സാക്ഷി' മധു കേസിൽ കോടതി മുറിയിലെ നാടകീയ സംഭവങ്ങൾ
കൂടുതല്‍ വായനയ്ക്ക്: പ്രതികളുടെ മൊബൈൽ പൊതിഞ്ഞത് എന്തിന്? ലാപ്ടോപ് തിരികെ നല്‍കിയ കോടതി; മധുക്കേസ് വിസ്താരത്തിലെ പുതിയ പാഠങ്ങള്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam