
കൊല്ലം: കേരള കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി സാബ്രി. എട്ടാം ക്ലാസിലാണ് സാബ്രി പ്രവേശനം നേടിയത്. ഫോട്ടോ ഗ്രാഫറായ അച്ഛനെടുത്ത ചിത്രങ്ങളിൽ നിന്ന് ചെറുപ്പം മുതൽ കഥകളിയെ കൂടെ നിര്‍ത്തിയാണ് സാബ്രി കലാ മണ്ഡലത്തിന്റെ പടി കയറിയത്.
കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ കാൽ തൊട്ട് വന്ദിച്ച് കഥകളി പഠനം തുടങ്ങി സാബ്രി കലാക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചു. പ്രവേശന പരീക്ഷയും അഭിമുഖവും കടന്നാണ് കലാമണ്ഡല പ്രവേശനം. കലാമണ്ഡലത്തിലെ അധ്യാപകനും അയൽവാസിയുമായ ഗുരുനാഥനിൽ നിന്നായിരുന്നു ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. സ്കൂൾ കലോൽസവങ്ങളിൽ ഒപ്പന ഉൾപ്പെടെയുള്ള സംഘ ഇനങ്ങളിൽ മാത്രം സ്റ്റേജിൽ കയറി പരിചയമുള്ള സാബ്രിയ്ക്ക് പെട്ടെന്നുള്ള മാറ്റമല്ല കഥകളിയിലേക്ക്.
പിതാവ് കഥകളിയുടെ ചിത്രങ്ങളെടുക്കാന്‍ പോകുമ്പോള്‍ കൂടെപ്പോയുള്ള പരിചയമാണ് കഥകളിയിലേക്ക് അടുപ്പിച്ചത്. കൃഷ്ണവേഷമാണ് ഏറ്റവും ഇഷ്ടമെന്നും സാബ്രി പറയുന്നു. ഉറങ്ങാനാവില്ലെന്ന് പറഞ്ഞ് കൂടെ വരുന്നത് നിരുല്‍സാഹപ്പെടുത്തിയെങ്കിലും പിന്നീട് വീട്ടിലിരിക്കാന്‍ മകള്‍ കൂട്ടാക്കിയില്ലെന്നും കഥകളി ആസ്വദിക്കാന്‍ പുലര്‍ച്ചെ വരെ ഉണര്‍ന്നിരിക്കുമെന്നും പിതാവും പറയുന്നു.
കഥകളി കാണാൻ മകൾ വാശി പിടിച്ചപ്പോൾ പാതിരാവും കഴിഞ്ഞ് പുലർച്ചെ വരെ ഒപ്പമിരുന്നതിന്റെ ഓർമ്മയുണ്ട് അച്ഛൻ നിസാമിന്. ഗവേഷണം വരെ കലാമണ്ഡലത്തിൽ തുടരാനാണ് സാബ്രിയുടെ തീരുമാനം. അനീഷയാണ് അമ്മ. സഹോദരൻ മുഹമ്മദ് യാസീൻ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
നർത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാൻസലർ, സർക്കാർ ഉത്തരവിറക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam