
കൊല്ലം: മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിന് പ്രകോപിതരായി അക്രമി സംഘം മർദ്ദിച്ച സംഭവത്തിൽ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് വയോധികനായ കടയുടമ ജീവനൊടുക്കി. കൊട്ടാരക്കര കരീപ്ര നെടുമൺകാവ് ബവ്റിജസ് ഔട്ട്ലെറ്റിന് സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ് ഭവനിൽ വാമദേവൻ (74) ആണു ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു വീടിന്റെ റൂഫിലാണ് വാമദേവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 21ന് വൈകിട്ട് 6 മണിയ്ക്കായിരുന്നു വാമദേവന് മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റത്. ബേക്കറിയിലെത്തിയ അഞ്ചംഗ സംഘം വെള്ളം വാങ്ങിയ ശേഷം മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടു. നൽകാതിരുന്നതോടെ മർദിക്കുകയയിരുന്നു. കടയ്ക്കുള്ളിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചു ക്രൂരമായിട്ടാണ് മർദിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെ ആശുപത്രി അധികൃതരാണ് എഴുകോൺ പൊലീസിൽ വിവരം അറിയിച്ചത്. പല തവണ സ്റ്റേഷനിൽ പോയിട്ടും അടുത്ത ദിവസം വരാൻ പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നുവെന്നും വേദന കൊണ്ടു വിഷമിക്കുകയാണെന്നും മരണമല്ലാതെ മറ്റു മാർഗമില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
പോലീസിൽ നിന്നും നീതി കിട്ടാത്തതിൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നു ഇദ്ദേഹം. പോലീസിന്റെ ഉദാസീനത തന്നെയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ വാമദേവൻ രേഖാമൂലം പരാതി നൽകിയിട്ടില്ലെനാണ് പോലീസിന്റെ ന്യായവാദം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും ഇന്ന് സ്റ്റേഷനിൽ എത്താൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും എഴുകോൺ പൊലീസ് പറയുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം സംസ്കരിച്ചു. രാധയാണ് വാമദേവന്റെ ഭാര്യ . മക്കൾ: ഗീതാഞ്ജലി, ഗിരീഷ്. മരുമക്കൾ: ചന്ദ്രൻ, ഷാനി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam