
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികയെ വർക്കല ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വസ്ത്രം പോലുമില്ലാതെ വയോധികയെ വർക്കല മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെയ്റ്റിങ് ഷെഡിൽ കണ്ടെത്തിയത്. ദേഹത്ത് ഒരു പുതപ്പ് മാത്രം ധരിപ്പിച്ച നിലയിൽ അവശയായ ഇവരോട് നാട്ടുകാരും ബസ് ജിവനക്കാരും കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ഓർമക്കുറവുള്ളതിനാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവരെ ആരോ ഓട്ടോയിൽ കയറ്റിക്കൊണ്ടുവന്ന് ബസ് സ്റ്റോപ്പിലെത്തിച്ചെന്നാണ് ഇവർ പറഞ്ഞത്.
വിശദമായ അന്വേഷണത്തിൽ ഇവർ ഇടവ വെറ്റക്കട കുഞ്ചാംപ്ളാകം സ്കൂളിന് സമീപമുള്ളതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഇടവ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും കാലിൽ മുറിവുള്ളതിനാൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.നേരത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന ഇവർ പിന്നീട് പഞ്ചായത്തിന്‍റെ സംരക്ഷണത്തിലായിരുന്നു. കാലിൽ പരിക്കേറ്റതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെനിന്ന് എങ്ങനെയാണ് ഇവർ ബസ് സ്റ്റാൻഡിൽ എത്തിയത് എന്നത് ഗൗരവമായി അന്വേഷിക്കുമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam