
ഇടുക്കി: പകലും രാത്രിയും കാട്ടാന ശല്യം രൂക്ഷമായതോടെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവർ. ഒരാഴ്ചയിലധികമായി ആറ് ആനകൾ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് ഭീതി പരത്തുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം.
90 ഓളം കുടുബങ്ങൾ ഇവിടെയുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുൻപ് വല്ലപ്പോഴും ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വിവിധ കൂട്ടങ്ങളായി വീടുകൾക്ക് സമീപവും കൃഷിയിടങ്ങളിലും എത്തുകയാണ്. ഏക വരുമാന മാർഗ്ഗമായ കൃഷി ഇല്ലാതാക്കുന്നു. കഴിഞ്ഞ ദിവസവും വിളവെടുക്കാറായ കവുങ്ങും തെങ്ങും നശിപ്പിച്ചു. കുരുമുളകും ഏലവുമൊക്കെ ചവിട്ടി ഒടിച്ചു.
രാത്രി കാലത്ത് സമീപത്തെ വീടുകളിലേക്ക് ആത്യാവശ്യങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ല. വേനൽ കടുത്ത സമയത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തിയതെന്നായിരുന്നു വനപാലകർ പറഞ്ഞിരുന്നത്. എന്നാൽ മഴ ശക്തമായിട്ടും ഇവ കാട്ടിലേക്ക് മടങ്ങുന്നില്ല. പരാതി വ്യാപകമായപ്പോൾ പീരുമേട് എംഎൽഎ യോഗം വിളിച്ചു. കാട്ടാനകളെ തരത്തുമെന്ന് വനംവകുപ്പ് ഉറപ്പു നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam