
ഹരിപ്പാട്: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. മുതുകുളം പാണ്ഡവർകാവ് ക്ഷേത്ര ഉല്‍സവത്തിനിടെയാണ് ഹരിപ്പാട് അപ്പു എന്ന ആന ഇടഞ്ഞത്. കാടാശ്ശേരി മുന്നില എൻ എസ് എസ് എസ് കരയോഗം വകയായി നടത്തിയ എട്ടാം ഉത്സവത്തിന്റെ ഏഴുന്നള്ളത്തിന് ശേഷം രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുവെച്ച് ഇടഞ്ഞ ആന അവിടെ ഉണ്ടായിരുന്ന കണ്ഠകർണ്ണന്റെ കൽവിളക്ക് കുത്തിയിളക്കി. തുടർന്ന് ക്ഷേത്ര കോമ്പൗണ്ടിൽ കൂടി ഓടി കിഴക്കേ ഗോപുരവാതിലിൽ കൂടി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. ഓട്ടത്തിനിടയില്‍ തിരുവനന്തപുരം ദൃശ്യവേദിയുടെ നാടൻ പാട്ടുസംഘത്തിന്റെ വാഹനത്തിന് കേടുപാട് വരുത്തി. വീണ്ടും പരാക്രമം തുടർന്നുകൊണ്ടിരുന്ന ആനയെ ഒടുവില്‍ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പാപ്പാന്മാർ സമീപത്തെ പുരയിടത്തിൽ തളച്ചത്.
കഴിഞ്ഞ ദിവസം വാടാനപ്പള്ളി ഏഴാം കല്ലിൽ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ട് കിലോമീറ്ററോളമാണ് ഭയന്നോടിയത്. ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്. പാപ്പാന്മാർ വെള്ളം കൊടുക്കുമ്പോഴായിരുന്നു ആന ഭയന്ന് ഓടിയത്. ഓട്ടത്തിനിടെ ആന മതിൽ തകർത്തു. രാവിലെ അഞ്ചേമുക്കാലോടെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചത്.
മാര്‍ച്ച് 9ന് ചങ്ങനാശ്ശേരി തുരുത്തിയിൽ കഴിഞ്ഞ ദിവസം രാത്രി ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. തുരുത്തി ഈശാനത്തു കാവ് ക്ഷേത്രത്തിന് സമീപം രാത്രി പത്തരയോടെയാണ് ആന ഇടഞ്ഞത്. ഉത്സവത്തിന്കൊണ്ടുപോകാനായി ലോറിയിലേക്ക് കയറ്റിയപ്പോഴാണ് വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞത്. അക്രമാസക്തനായ ആന ലോറിക്ക് കാര്യമായ നാശനഷ്ടം വരുത്തി. ആന ഇടഞ്ഞതോടെ എം സി റോഡിൽ വാഹന ഗതാഗതം പൊലീസ് വഴിതിരിച്ചു വിടുകയും മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെ എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ മയക്കു വെടി വെച്ച് തളച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam