
മൂന്നാര്‍: മൂന്നാര്‍ ടൗണിന്റെ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറി കട വിടാതെ പുന്തുടര്‍ന്ന് കാട്ടാനകള്‍ നശിപ്പിക്കുന്നകത് പതിവാകുന്നു. അഞ്ചാം തവണയാണ് കട കാട്ടാനകള്‍ തകര്‍ക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെ എത്തിയ കാട്ടാന കട കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി.
ടൗണിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും ഏറെ നേരം അവിടെ തന്നെ തുടര്‍ന്ന കാട്ടാന വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ എത്തിയതോടെയാണ് പിന്‍വാങ്ങാന്‍ തയ്യാറായത്. നഗരം ലോക്ക് ഡൗണിലായപ്പോള്‍ മൂന്നാര്‍ ടൗണില്‍ രാത്രികാലങ്ങളില്‍ എത്തിയ കാട്ടാന കടകള്‍ ആക്രമിക്കുന്നത് പതിവായിരുന്നു.
മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ എത്തി രണ്ടു തവണ കടകള്‍ തകര്‍ത്ത കാട്ടാനകള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കട നാലു തവണയാണ് തകര്‍ത്തത്. ആനകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ക്യാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകള്‍ നോട്ടമിട്ട് വച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ കച്ചവടക്കാര്‍ക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു.
കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ ടൗണില്‍ പതിവായിട്ടും വനം വകുപ്പിന്റെ പക്കല്‍ നിന്നും നടപടികള്‍ ഉണ്ടാകാത്തത് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിനു സമീപം മൂന്നാര്‍ - ഉടുമലപേട്ട അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ആര്‍.ടി.സി ബസിന്റെ ചില്ലു തകര്‍ത്ത് മണിക്കൂറുകള്‍ പിന്നിടും മുമ്പേയാണ് കടയ്ക്കു നേരെയുള്ള ആനയുടെ പരാക്രമം.
മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് ജീവനൊടുക്കിയത്. സബ് ആര്‍.ടി.ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്,
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്ന് സഹോദരൻ നോബിൾ പറയുന്നു. ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റെപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഓഫീസിൽ സിന്ധുവുമായി പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്‍റ് ആർടിഒ പ്രതികരിച്ചത്. പിതാവ് : ആഗസ്തി മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam