
തിരുവനന്തപുരം: ശോഭാ ശേഖർ മെമ്മോറിയൽ വനിതാ മാധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 2023, 2024 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പരിപാടിക്കാണ് പുരസ്‌കാരം ലഭിക്കുക. ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരമാണിത്. സാമൂഹ്യ പ്രതിബദ്ധത, സ്ത്രീ ശാക്തീകരണം, ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം നല്‍കുന്നത്.
2023, 2024 വര്‍ഷങ്ങളില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി, ടെലിഫിലിം, ടെലിവിഷന്‍ പ്രോഗ്രാം എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഓരോ വര്‍ഷവും ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംപ്രേഷണം ചെയ്തതാകണം പരിപാടി. പത്ര - ടെലിവിഷന്‍ ചാനലുകളുടെ ഡിജിറ്റല്‍ സ്‌പേസില്‍ വന്ന പ്രോഗ്രാമുകളും പരിഗണിക്കും. 2023, 24 വര്‍ഷങ്ങളിലെ ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തിപത്രവും നല്‍കും. എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ സംപ്രേഷണ തിയതി വ്യക്തമാക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം 2025 ജൂലായ് 20 ന് മുന്‍പായി സെക്രട്ടറി, പ്രസ് ക്ലബ്, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331642 എന്ന നമ്പറിൽ ബന്ധപ്പെടാം.
വാർത്താ സമ്മേളനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ, ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ വി സോമശേഖരൻ നാടാർ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രൊഡ്യൂസറായിരുന്ന ശോഭാ ശേഖർ 2022 മാർച്ച് 5 നാണ് അന്തരിച്ചത്. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്ന ശോഭ ശേഖർ, നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരൻ നാടാറാണ് അച്ഛൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam