
കൊച്ചി: എറണാകുളം മഴുവന്നൂരിൽ അദ്ധ്യാപകന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിൻ്റെ മരണത്തിലാണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയത്. 41 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്.
രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായിരുന്നു ചന്ദ്രലാൽ. സംഭവം ആത്മഹത്യയാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന രീതിയിൽ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി.
രണ്ടാഴ്ചയോളമായി ചന്ദ്രലാൽ കോളേജിൽ എത്തിയിരുന്നില്ല. അദ്ദേഹം അവധിയിലെന്നാണ് കോളേജ് അധികൃതർ അറിയിച്ചത്. മൂന്ന് മാസം മുൻപാണ് ഇദ്ദേഹത്തിൻ്റെ അച്ഛൻ മരിച്ചത്. ഇതിന് ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു. അയൽവാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ ചന്ദ്രലാലിനെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് റൂറൽ എഎസ് പി മോഹിത് റാവത്തിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘമടക്കം പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam