
മങ്കൊമ്പ്(ആലപ്പുഴ): വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വി ജി സന്തോഷ് കുമാറിനെ (56) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഓഗസ്റ്റ് എട്ടിനാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി പുറത്തുകണ്ടത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭാര്യയും മക്കളും ഏറെനാളായി ഭാര്യവീട്ടിലാണ് താമസിച്ചുവരുന്നത്. ഒപ്പമുണ്ടായിരുന്ന അമ്മ രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മാറുകയും രണ്ടാഴ്ച മുൻപ് അവിടെവച്ച് മരണപ്പെടുകയും ചെയ്തിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ഭാര്യയെയും മക്കളെയും കണ്ടശേഷമാണ് സന്തോഷ് കുമാർ പുളിങ്കുന്നിലെ വീട്ടിലേക്ക് തിരികെ എത്തിയത്. ഇതിനുശേഷം ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
പുളിങ്കുന്ന് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam