
തൃശൂർ: പുതുക്കാട് എച്ചിപ്പാറയിൽ വീടിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എച്ചിപ്പാറ സ്വദേശി തവരംകുന്നത്ത് ബഷീറിന്റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം. വീടിന്റെ ജനല്‍ കാട്ടാന തകര്‍ത്ത നിലയിലാണ്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് കാട്ടാനയുടെ ആക്രമണം. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് മുറിയില്‍ നിന്നും ഓടിമാറി.
ബഷീറിന്റെ വീട്ടുപറമ്പിലെ വാഴകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭീതിയൊഴിയാതെയാണ് ഈ കുടുംബം ഓരോ രാത്രിയും കഴിച്ചു കൂട്ടുന്നത്. ഒരാഴ്ച മുമ്പ് ഇവരുടെ വീട്ടിലെ തൊഴുത്ത് ആന തകര്‍ത്തിരുന്നു. സമീപത്തെ വീട്ടിലെ പറമ്പില്‍ നിന്നിരുന്ന തെങ്ങും ആന പിഴുതെടുത്തിരുന്നു. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു.
കാട്ടന ശല്യം മേഖലയില്‍ രൂക്ഷമായതോടെ ആളുകള്‍ ഭീതിയിലാണെന്നും തോട്ടങ്ങളിലെ കാലഹരണപ്പെട്ട റബര്‍ മരങ്ങള്‍ റീപ്ലാൻ്റ് നടത്തിയാല്‍ ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് ഒരു പരിധിവരെ തടയാനാകുമെന്നും പഞ്ചായത്ത് അംഗം അഷ്‌റഫ് ചാലിയത്തൊടി പറഞ്ഞു. കാട്ടാന ശല്യത്തിന് പുറമെ കുരങ്ങിന്റെയും മലയണ്ണാന്റെയും ശല്യം മൂലം കൃഷി നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
READ MORE: പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച തടയണം; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ റിപ്പോർട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam