
തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ഡോക്ടർ വിജയരാഘവൻ കാർഡിയോളജി രംഗത്ത് നൂതനമായ പലമാറ്റങ്ങൾക്കും തുടക്കമിട്ടു. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോക്ടറുടെ പല പ്രബന്ധങ്ങളും ആഗോള രംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. ഹൃദയതാളമറിയാൻ ഡോ വിജയരാഘവന് സ്റ്റെതസ്കോപ്പിൻറെ ആവശ്യം ഇല്ലെന്ന പ്രയോഗം തന്നെയുണ്ട്. പതിറ്റാണ്ടുകളായി ചിരിച്ചുകൊണ്ട് രോഗികളെ നോക്കുന്ന ഡോക്റുടെ ആശ്വാസ കരങ്ങൾ തിരുവനന്തപുരവും കേരളവും രാജ്യവും വൻകരകളും കടന്ന് വ്യാപിച്ചു. രോഗികൾക്ക് ആശ്വാസം ഡോക്ടറുമാരുടെ സംശയങ്ങൾക്ക് മറുപടിയുമായിരുന്നു വിജയരാഘവൻ. രാജ്യത്തെ ആദ്യ 2 ഡി എക്കോ കാർഡിയോഗ്രാഫി ലബോറട്ടറിക്ക് തുടക്കമിട്ടത് വിജയരാഘവൻ ഡോക്ടറായിരുന്നു.
എൻറോമൈകാർഡിയൽ ഫൈബ്രോസിസിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ലോകത്തെ ഹൃദ്രോഗ ചികിത്സാരംഗത്തെ നാഴികക്കല്ല്. ഡോപ്ളർ എക്കോ കാർഡിയാഗ്രാഫിയിലെ ലോകത്തെ പ്രഥമ ഗവേഷണ പ്രവർത്തകരിലൊരാൾ. ഇന്ത്യയിലെയും വിദേശത്തെയും കാർഡിയോളജി രംഗത്തെ അറിയപ്പെടുന്ന അധ്യാപകൻ. എംബിബിസ് പൂർത്തിയാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ വഹിച്ചത് നിർണ്ണായക പങ്ക് . കിംസ് ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമായിരുന്നു. സംസ്കൃത പണ്ഡിതനായ സാഹിത്യശിരോമണി എംകെ ഗോവിന്ദൻറെ മകൻ ആഗ്രഹിച്ചത് അധ്യാപകനാകാൻ, പക്ഷെ അച്ഛനുണ്ടായ ഹൃദയാഘാതം ആതുരസേവന മേഖലയിലെക്കെത്തിച്ചു
കേരളത്തിൽ ഹൃദ്രോഗം കൂടുന്നതിനെ കുറിച്ചുള്ള ഡോ വിജയരാഘവൻറെ ഗവേഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കൻ കോളോജ് ഓഫ് കാർഡിയോളജിയുടെ പ്രീമിയർ ഗോൾഡൻ ഹാർട്ട് ഫെലോഷിപ്പ്, എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും ഓണററി ഫെലോഷിപ്പ് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്. പത്മശ്രീ അടക്കം പുരസ്ക്കാരങ്ങൾ അനേകം. ചൊവ്വാഴ്ച രാവിലെ 8 മുതൽ കിംസ് ആശുപത്രിയിൽ പൊതുദർശനം. വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam