തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. നഗരൂരിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് ആക്രമണം ഉണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11കാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു - അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും ആഴത്തിൽ മുറിവേറ്റു. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നായ ഓടിപ്പോയി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച തെരുവുനായ സമീപത്തെ വളർത്തുമൃഗങ്ങളെ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.