
തിരുവനന്തപുരം: വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ കൈവിലങ്ങുമായി കടന്നുകളഞ്ഞ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. നെടുമങ്ങാട്, പാലോട് മേഖലകളിലായി നടന്ന വിവിധ മോഷണക്കേസുകളിൽ പ്രതികളായ ആറ്റിങ്ങൽ ആലംകോട് സ്വദേശി അയൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരാണ് വയനാട്ടിൽ നിന്നും പിടിയിലായത്. ഇവരെ പാലോട് പൊലീസ് തെളിവെടുപ്പു നടത്തി റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം.
തിങ്കളാഴ്ച വയനാട്ടിൽ നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെ പ്രാഥമിക ആവശ്യത്തിനെന്ന പേരിൽ പുറത്തിറങ്ങിയ പ്രതികൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മുങ്ങുകയുമായിരുന്നു. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികൾ വനമേഖലയിലേക്ക് കടന്നതായി വിവരം ലഭിച്ചു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
കുറച്ചുനാളുകളായി പാലോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. രണ്ടാഴ്ച മുമ്പ് കടകളിലും പള്ളിയിലും മോഷണം നടത്തിയതിനാണ് ആദ്യം അറസ്റ്റിലായത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ഇവർ വയനാട്ടിലുണ്ടെന്ന് കണ്ടെത്തുകയും പാലോട് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടുകയും ചെയ്തു. തുടർന്ന് മടങ്ങിവരവേ കടയ്ക്കലെത്തിയപ്പോൾ പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പരിശോധന നടക്കുന്നതിനിടെ ഇവർ വയനാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു.
ഇതിനിടെയാണ് മേപ്പാടി പൊലീസ് ഇവരെ വീണ്ടും പിടികൂടിയത്. പാലോട് പൊലീസ് ബുധനാഴ്ച ഇവരെ തിരികെ തിരുവനന്തപുരത്ത് എത്തിച്ച് മോഷണം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. റിമാൻഡിലുള്ള പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.