
കോട്ടയം : കിടങ്ങൂരിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ പിതാവിനെയും, മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ കുട്ടിച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടു കൂടി ചെമ്പിലാവ് ഭാഗത്തുള്ള ഇവരുടെ വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവര്‍ പടക്ക നിർമ്മാണത്തിനുവേണ്ടി ലൈസന്‍സോ , മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.ഐ മാരായ കുര്യൻ മാത്യു, വിനയൻ, സുധീർ പി.ആർ, സി.പി.ഓമാരായ അരുൺകുമാർ പി.സി, സന്തോഷ് കെ കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam