
ഇടുക്കി: പാമ്പനാര്‍ കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ കുടുങ്ങിയ നാലുപേരെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരപ്പള്ളി സ്വദേശികളാണ് മല മുകളില്‍ കുടുങ്ങിയത്. കനത്ത മൂടല്‍മഞ്ഞും മഴയും കാരണമാണ് നാല് പേരും മല മുകളില്‍ കുടുങ്ങിയത്. ഇതിനിടെ ഒരാളുടെ കാല്‍ മടങ്ങുകയും നീര് വയ്ക്കുകയും ചെയ്തു.
പീരുമേട് നിലയത്തിലേക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തുകയും നാലുപേരെയും സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ മധുസൂദനന്‍, റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സുനില്‍ കുമാര്‍ എസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അന്‍ഷാദ്. എ, ബിബിന്‍ സെബാസ്റ്റ്യന്‍, അരുണ്‍ കെ എസ് എന്നിവരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
നദികളില്‍ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്‍. തിരുവനന്തപുരം നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജല കമ്മീഷന്‍ അറിയിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, പത്തനംതിട്ട അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ തീരങ്ങളില്‍ ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറിത്തുടങ്ങി. ചില താഴ്ന്ന പ്രദേശങ്ങള്‍ നിലവില്‍ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബസിനെ മറികടക്കാൻ ശ്രമിക്കവേ, ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്