
സുല്‍ത്താന്‍ബത്തേരി: നഗരത്തിലെ ആഴമുള്ള ഓടയിലേക്ക് കൃഷണപ്രസാദിന്റെ മൊബൈല്‍ ഫോണ്‍ അബദ്ധത്തില്‍ വീണുപോയതായിരുന്നു, ബത്തേരി ചുങ്കത്തെ മിന്റ് മാളിന് മുന്നിലെ ഓട്ടോ സ്റ്റാന്റിന് സമീപമായിരുന്നു സംഭവം. ഇരു സ്ലാബിനുമിടയിലെ വിടവിലൂടെ നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ എടുക്കണമെന്ന് തിട്ടമില്ലാതെ നഗരത്തിലെ ഓട്ടോ ഡ്രൈവറായ യുവാവ് ഏതാനും നിമിഷങ്ങള്‍ വിഷമിച്ച് നിന്നെങ്കിലും സഹപ്രവര്‍ത്തകരും ഈ സമയം അവിടെ കൂടിയവരും ഉപായവുമായെത്തി. ഫയര്‍ഫോഴ്‌സിനെ വിളിക്കാം. വിളിക്കേണ്ട താമസം ഒരു കിലോ മീറ്റര്‍ മാത്രം ദൂരെയുള്ള സ്‌റ്റേഷനില്‍ നിന്ന് രക്ഷാസംഘമെത്തി.
വിവരങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ ശേഷം സര്‍വ്വ സന്നാഹങ്ങളുമായിട്ടായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വരവ്. ഒട്ടും സമയം കളയാതെ തന്നെ അവര്‍ വലിയ ഇരുമ്പ് പാരകള്‍ വെച്ച് കനമുള്ള സ്ലാബ് അടര്‍ത്തി മാറ്റി. പിന്നെ ഓടയിലെ വെള്ളത്തില്‍ മുങ്ങിയ ഫോണ്‍ കമിഴ്ന്നു കിടന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തന്നെ എടുത്ത് കൃഷ്ണപ്രസാദിന് നല്‍കി. കൂടി നിന്നവര്‍ക്കെല്ലാം സന്തോഷമായി അവര്‍ നന്ദി പറഞ്ഞാണ് ഉദ്യോഗസ്ഥ സംഘത്തെ യാത്രയാക്കിയത്. മുമ്പും വയനാട്ടില്‍ ഇത്തരം ദൗത്യങ്ങള്‍ നടത്തി കൈയ്യടി നേടിയിട്ടുണ്ട്.
2025 മെയ്മാസത്തില്‍ താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂര്‍ നീണ്ട കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി ഉടമസ്ഥന് തിരികെ എല്‍പ്പിച്ചിരുന്നു. കല്‍പ്പറ്റ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായിരുന്നു അന്നത്തെ താരങ്ങള്‍. ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണന് ഡ്രോണ്‍ നിയന്ത്രിക്കാനാകാതെ വരികയും പിന്നീട് കാണാമറയത്ത് നഷ്ടപ്പെടുകയുമായിരുന്നു. സ്വന്തം നിലക്ക് ഏറെ നേരം യുവാവ് പരിശ്രമച്ചെങ്കിലും ഡ്രോണ്‍ കുടുങ്ങി കിടക്കുന്ന സ്പോട്ട് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഫയര്‍ഫോഴ്‌സിനെ വിളിച്ചത്.
വിവരം ലഭിച്ചതോടെ നിലയത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ കണ്ടെത്തിയത്. ചരിഞ്ഞ ഭാഗങ്ങളും പാറയിടുക്കുകളും കാരണം ഏറെ ദുഷ്‌കരമായിരുന്നു തിരച്ചില്‍ എങ്കിലും പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥരെ അഭിനന്ദങ്ങളില്‍ മൂടിയാണ് കൂടിനിന്നവര്‍ അന്നും യാത്രയാക്കിയത്. ചുരം വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് വീണ ഐഫോണും ഇത്തരത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി എടുത്തുനല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam