
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ടുപേരെ കാരശ്ശേരിയിലെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, ഷറഫുദ്ദീൻ കരുളായി, നസീർ പെരിന്തൽമണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്. നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാർ എന്നിവരെ നോർത്ത് കാരശ്ശേരിയിലെ വാടക വീട്ടിൽ വെച്ചുമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻറലിജൻസും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കുന്നമംഗലം റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷെഫീഖ്, അസി.എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ,അഖിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കോഴിക്കോട്: ബേപ്പൂരിൽനിന്നും പോയ ഉരു കടലിൽ മുങ്ങി. വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ അകലെ ഉൾക്കടലിൽ മുങ്ങി തുടങ്ങിയത് തുടർന്ന് കോസ്റ്റ് ഗാർഡിനെ ബന്ധപ്പെടുകയായിരുന്നു. ഉരു പൂർണമായും കടലിൽ മുങ്ങി.ആറ് ജീവനക്കാർ ആണ് ഉരുവിലുണ്ടായിരുന്നത് . നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്.
ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത് . ബേപ്പൂരിൽ നിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത് ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ നിന്നും പോയ c 404 കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. അർധരാത്രിയാണ് അപകടമുണ്ടായത് . മാർച്ചിലും സമാന രീതിയിൽ ബേപ്പൂരിൽ നിന്നും പോയ ഉരു അപകടത്തിൽ പെട്ടിരുന്നു.