
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ പിടിയിലായി. ബീഹാർ നളന്ദ ജില്ല ചിക്ലൌര പൊലീസ് സ്റ്റേഷൻ പരിധിയിൽ യോഗിപൂർ മഹേഷ് പൂർ ഡിഗ് താമസക്കാരനായ ദയാനന്ദ് ചൌധരി (27) യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി റെയിൽവേ ഗ്രൂപ്പിന് കീഴിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൌധരി. തൃശൂർ റെയിൽവെ സ്റ്റേഷനു സമീപം വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വളാഞ്ചേരിയിൽ പോക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദമുണ്ടെന്ന പരാതിയാണ്. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ മൊഴിമാറ്റാൻ ഉൾപ്പെടെ രക്ഷിതാക്കളെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വളാഞ്ചേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം ചൈൽഡ് ലൈനെ അറിയിച്ചത് മുതൽ പല കോണുകളിൽ നിന്നും സമ്മർദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ പറയുന്നത്. ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാൽ സമ്മർദം മൂലം പലരും പിന്മാറി എന്നും ആരോപണം ഉണ്ട്. ഇരകൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പൊതു പ്രവർത്തകൻ ആയ ആരിഫ് അടക്കമുള്ളവർ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നാണ് വളാഞ്ചേരി മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. നിലവിൽ സമ്മർദ്ദം ചെലുത്തി എന്ന പേരിൽ ആരും സമീപിച്ചിട്ടില്ല എന്ന് വളാഞ്ചേരി പൊലീസും പറയുന്നു. 7 കുട്ടികളുടെ മൊഴി പ്രകാരം മദ്രസാ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും തിരൂർ ഡി വൈ എസ് പി അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam