
കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു. മൂവാറ്റുപുഴയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ എട്ട് കടകളിലാണ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. മൂന്ന് കടകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയതോടെ എട്ട് ഹോട്ടലുകൾക്കും അധികൃതര്‍ നോട്ടീസ് നൽകി.
നല്ല ഭക്ഷണം അവകാശം, സംസ്ഥാനത്ത് വ്യാപക പരിശോധന
കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യ പരിശോധനകൾ കര്‍ശനമാക്കിയത്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഇന്നലെ 253 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി അറിയിച്ചു.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. ഇതുവരെ 4169 പരിശോധനകളില്‍ 2239 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam