
തൃശ്ശൂര്‍: നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ് കെ വിനോദ് അറസ്റ്റിൽ. നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ മസൂദ് കെ വിനോദിനെ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ വ്യാജ രേഖയുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്. എംഎൽഎയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് പണം തട്ടിയത്. മസൂദിനെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് അറസ്റ്റ്.
2021 - 2024 കാലയളവിലാണ് മസൂദ് തട്ടിപ്പ് നടത്തിയിരുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നിയമസഭ രേഖകൾ മൂലം പരാതി നൽകിയതിൽ 2024 ൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും 2025 മാർച്ച് മാസത്തോടെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മസൂദ് കെ വിനോദിനെ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 വർഷത്തോളം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു മസൂദ്. സി സി മുകുന്ദൻ സിപിഐയുമായി തെറ്റിയതും മസൂദിന്റെ പേരിലാണ്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam