
സുല്‍ത്താന്‍ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ നഗരസഭ മുന്‍കൗണ്‍സിലറെ പരിക്കുകളോടെ പാതയോരത്ത് കണ്ടെത്തി. തേലമ്പറ്റ തയ്യല്‍ ജയപ്രകാശ്(55)നെയാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ തേലമ്പറ്റവയല്‍ പാതയോരത്ത് കണ്ടെത്തിയത്. റോഡരികില്‍ പരിക്കേറ്റ് അവശനായി കിടക്കുന്ന നിലയില്‍ ഇതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് ജയപ്രകാശിനെ കണ്ടത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇവിടുത്തെ പ്രാഥമിക പരിശോധനക്ക് ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാറ്റി.
തലയ്ക്ക് പിന്നിലും പുറത്തുമാണ് ജയപ്രകാശിന് പരിക്കേറ്റിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ വയലോരത്ത് കൂടിയുള്ള റോഡിലാണ് സംഭവം. അതിനിടെ തനിക്ക് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് ബത്തേരി സിഐ പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ജയപ്രകാശ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നതെന്നിരിക്കെ തലക്ക് സാരമായി മുറിവേറ്റതും സ്‌കൂട്ടറിന് പറയത്തക്ക കേടുപാടുകള്‍ സംഭവിച്ചിക്കാത്തതും ആശങ്കയേറ്റുന്നുണ്ട്.
സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനിരിക്കെയാണ് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചത്. അതേ സമയം തീര്‍ത്തും അവശനായ ഇദ്ദേഹം സുഖം പ്രാപിക്കുന്ന മുറക്ക് വിവരങ്ങള്‍ അന്വേഷിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു. 2015-20 കാലയളവില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ സി.പി.എം കൗണ്‍സിലറായിരുന്നു ജയപ്രകാശ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam