മുഖംമിനുക്കാനൊരുങ്ങി കോഴിക്കോട് ജില്ലയിലെ തീരദേശ സ്‌കൂളുകള്‍

By Web TeamFirst Published Jul 8, 2020, 8:55 PM IST
Highlights

സ്‌കൂളുകളുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ആന്തട്ട ഗവ. യു.പി സ്‌കൂളില്‍ നാളെ (ജൂലൈ 9) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ നാല് സ്‌കൂളുകള്‍ മുഖംമിനുക്കി പുതിയ രൂപത്തില്‍ കുട്ടികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശത്തുള്ള നാല് സ്‌കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്.

സ്‌കൂളുകളുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ആന്തട്ട ഗവ. യു.പി സ്‌കൂളില്‍ നാളെ (ജൂലൈ 9) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. യോഗത്തില്‍ കെ. ദാസന്‍ എംഎല്‍എ മുഖ്യാതിഥിയാവും.

ആന്തട്ട ജി.യു.പി.സ്‌കൂള്‍, കൊയിലാണ്ടി ജി.എഫ്.യു.പി.സ്‌കൂള്‍, കോരപ്പുഴ ജി.എഫ്.എല്‍.പി സ്‌കൂള്‍, പയ്യോളി ജി.എഫ്.എല്‍.പി സ്‌കൂള്‍ നിര്‍മാണ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. നാല് സ്‌കൂളുകള്‍ക്കുമായി ഫിഷറീസ് വകുപ്പ് കിഫ്ബി വഴി 2.85 കോടി രൂപയാണ് അനുവദിച്ചത്. 

ആന്തട്ട ജി.യു.പി.സ്‌കൂളിന് 92.80 ലക്ഷം രൂപ, കൊയിലാണ്ടി ജി.എഫ്.യു.പി.സ്‌കൂളിന് 63.83 ലക്ഷം, കോരപ്പുഴ ജി.എഫ്.എല്‍.പി സ്‌കൂളിന് 67.57 ലക്ഷം, പയ്യോളി ജി.എഫ്.എല്‍.പി സ്‌കൂളിന് 60.80 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.  

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കള്‍ പഠിച്ചു വരുന്ന സ്‌കൂളുകളുടെ ഭൗതിക നിലവാരവും ഉയരുകയാണ്.

Read more: അനന്യയുടെ A+ന് കാരുണ്യത്തിന്റെ സ്വർണ്ണ തിളക്കം; കയ്യടിച്ചേ മതിയാകൂ

click me!