
തൃശൂര്‍: കേച്ചേരി വടക്കാഞ്ചേരി റോഡില്‍ തലക്കോട്ടുകര അമ്പലത്തിന് സമീപം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. രണ്ട് ഓട്ടോറിക്ഷകളും ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ അമ്പലപുരം സ്വദേശി കിണറുമാക്കല്‍ വീട്ടില്‍ മുഹമ്മദിനെ (52) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേച്ചേരി മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് കട തുറക്കാനായി കേച്ചേരിയിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് അപകടം.
അപകടത്തില്‍ പരുക്കേറ്റ ചേലക്കര കൊണ്ടാഴി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ പ്രവീണ്‍ (45), യാത്രക്കാരായ തങ്കം (55), അനയ് (11) എന്നിവരെ കേച്ചേരി ആകട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ വേലൂര്‍ സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരി വന്ദന (33) യെ അമല ആശുപത്രിയിലും, സി.എന്‍.ജി. ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ചാവക്കാട് മണത്തല സ്വദേശി പുത്താംമ്പിള്ളി വീട്ടില്‍ അഷ്‌കറിനെ (39) മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമിത വേഗതയില്‍ വന്നിരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടാണ് കൂട്ടിയിടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam