
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം കാവുവിള അച്ചു ഭവനിൽ അരവിന്ദ് (21) നെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. കാരക്കോണം പുല്ലന്തേരിയിൽ വീട്ടിൽക്കയറി യുവാവിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയായ പുല്ലന്തേരി സ്വദേശിയായ ബിനോയ്ക്കാണ് അരവിന്ദ് ഒളിത്താവളമൊരുക്കിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കാരക്കോണം മെഡിക്കൽ കോളേജിൽ ആശുപത്രി ചികിത്സയിലിരിക്കെയാണ് ബിനോയ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
കാരക്കോണത്ത് യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലാണ് ബിനോയി എന്ന അച്ചൂസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആക്രമണത്തിനിടെ കൈയ്ക്ക് പൊട്ടലേറ്റ ബിനോയി ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ വെള്ളറട പോലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
നാല് പൊലീസുകാരുടെ കാവലിലായിരുന്നു ബിനോയ് വാര്‍ഡില്‍ കഴിഞ്ഞത്. ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിന്റെ അന്വേഷണത്തിൽ പൊഴിയൂർ വിരാലിയിൽ നിന്നും ബിനോയിയെ പിടികൂടി. ഇയാൾക്ക് ഒളിവിൽ താമസിക്കുവാൻ വീട് നൽകിയ വിരാലി സ്വദേശിയായ രഞ് ജിത് (25) നെയും വെള്ളറട പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തിൽ സുദേവനെ (45) ആക്രമിച്ച കേസിലാണ് ബിനോയിയെ പൊസീസ് അറസ്റ്റ് ചെയ്തത്.
Read More : കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, കനത്ത മഴ; മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam