
ഇടുക്കി: ഇടുക്കി ചെല്ലാർകോവിലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അണക്കര സ്വദേശി ഷാനറ്റിന്റെ സംസ്കാരം നടത്തി. കുവൈറ്റിൽ തടങ്കലിൽ ആയിരുന്ന അമ്മ ജിനു ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഇതേ തുടർന്നാണ് സംസ്ക്കാരം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാനറ്റും സുഹൃത്ത് അലനും അപകടത്തിൽ മരിച്ചത്.
മലയാളി ഏജൻറ് മാരുടെ ചതിയിൽപ്പെട്ട് കുവൈറ്റിൽ തടങ്കലിൽ ആയിരുന്നു ജിനു. 10 മണിയോടെ ഷാനറ്റിൻ്റെ മൃതദേഹം അണക്കരയിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് അണക്കര ഏഴാംമൈൽ ഒലിവുമല യാക്കോബായ പള്ളിയിൽ ആണ് ഷാനറ്റിന്റെ സംസ്കാരം നടത്തിയത്.
അലന്‍റെ സംസ്കാരം നടത്തിയെങ്കിലും ഷാനറ്റിൻറെ അമ്മയ്ക്ക് നാട്ടിലെത്താൻ സാധിക്കാത്തതിനാൽ സംസ്കാരം വൈകുകയായിരുന്നു. അമ്മയെ കാണിച്ചതിന് ശേഷം സംസ്ക്കാരം നടത്തണം എന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
രണ്ടര മാസം മുൻപാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസ്സോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്നു രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി.
കോടതി നടപടികൾക്ക് ശേഷം തടങ്കലിൽ കഴിയുകയായിരുന്നു. താൽക്കാലിക പാസ്സ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും പ്രതിസന്ധിയായത്. കുവൈത്ത് മലയാളി അസോസിയേഷനും കേരളത്തിൽ നിന്നുള്ള എംപിമാരും ഇടപെട്ടതോടെയാണ് താൽക്കാലിക പാസ്പോർട്ട് വഴി ജിനു ഇന്നലെ നാട്ടിലെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam