മുസ്ലീംപള്ളി ഭണ്ഡാരം കുത്തിതുറന്ന് മോഷ്ടിച്ച സംഘം അമ്പലത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിലും പ്രതികള്‍

By Web TeamFirst Published Nov 20, 2022, 3:35 PM IST
Highlights

കൊല്ലംകോണം പള്ളിയിലെ മോഷണം നടന്നത് നവംബര്‍ 3നുശേഷമാണ്. എന്നാല്‍ 15നാണ് പള്ളിഅധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വിളപ്പില്‍ശാല സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

തിരുവനന്തപുരം: പടവന്‍കോട് മുസ്‌ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിന് റിമാന്‍ഡിലാണ് മൂന്നംഗസംഘം മറ്റൊരു കേസിലും ഉള്‍പ്പെട്ടതായി വിളപ്പില്‍ശാല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

കൊല്ലംകോണം തൈക്കാവ് മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 7000 രൂപയോളമാണ് പ്രതികള്‍ കവര്‍ന്നത്. പടവന്‍കോട് പള്ളിയിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. 

കൊല്ലംകോണം പള്ളിയിലെ മോഷണം നടന്നത് നവംബര്‍ 3നുശേഷമാണ്. എന്നാല്‍ 15നാണ് പള്ളിഅധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വിളപ്പില്‍ശാല സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടന്ന വിശദമായ അന്വേഷണത്തിലാണ് റിമാന്‍ഡ് പ്രതികളാണ് ഇതിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്നറിയുന്നത്. 

റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഒക്ടോബര്‍ മാസത്തില്‍ നെടുമങ്ങാട് ഗവ. ആശുപത്രിക്കു സമീപത്തെ അമ്പലത്തിലെ വഞ്ചി കുത്തിത്തുറന്ന് 3200 രൂപയും പത്താംകല്ല് മുസ്‌ലിംപള്ളിയുടെ വഞ്ചി തുറന്ന് 2700 രൂപയും കവര്‍ന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പ്രത്യേക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

സ്കൂട്ടിയിലെത്തി, ബൈക്കുമായി സ്കൂട്ടായി; ഒരു ലക്ഷം രൂപ വിലയുള്ള ബൈക്ക് മൂന്നാറിൽ മോഷണം പോയി

click me!