
തൃശൂർ: ആഫ്രിക്കന്‍ ഒച്ചിനെ കൊണ്ട് പൊറുതിമുട്ടി തൃശൂരിലെ വടക്കേത്തറ നിവാസികൾ. പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 22 ആം വാര്‍ഡില്‍ വടക്കേത്തറ വില്ലേജ് ഓഫീസും പരിസരവും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് രൂക്ഷമായ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വ്യാപകമായിട്ടുള്ളത്. വീടുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ചുവരുകളിലൂടെ അരിച്ചെത്തുന്ന ഒച്ചുകള്‍ മുട്ടയിട്ട് പെരുകി പ്രദേശവാസികളുടെ ജീവിതം ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽച്ചെന്നാൽ മസ്തിഷ്കജ്വരത്തിനു കാരണമാകും. കാർഷികവിളകളും ഇവ വ്യാപകമായി തിന്നു നശിപ്പിക്കും
വര്‍ഷങ്ങളായി മഴക്കാലങ്ങളില്‍ സംജാതമാകുന്ന ആഫ്രിക്കന്‍ ഒച്ചുശല്യമാകട്ടെ അറപ്പുളവാക്കുന്നതും ഭക്ഷണം കഴിക്കുന്നതിനു പോലും സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. കൂട്ടമായാണ് മിക്കവാറും ഇവയെ കാണപ്പെടുന്നത് എന്നതിനാല്‍ തന്നെ അറിയാതെ ശരീര ഭാഗങ്ങള്‍ ഒച്ചുകളുടെ മേലെ സ്പര്‍ശനമേല്‍ക്കേണ്ടി വന്നാല്‍ ചൊറിച്ചിലും മറ്റുമാണ് അനുഭവിക്കേണ്ടി വരുന്നതും. ആഫ്രിക്കന്‍ ഒച്ചുകൾ കടയ്ക്കുള്ളിൽ വരെ എത്തുന്നുണ്ടെന്ന് പഴയന്നൂര്‍ വടക്കേത്തറ വില്ലേജ് ഓഫീസിന് സമീപം ഹോണ്ട പ്ലസ് എന്ന സ്ഥാപനത്തിലെ മെക്കാനിക്കായ അജീഷ് പറഞ്ഞു.
കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായി തീര്‍ന്ന ഈ ഒച്ചുകള്‍ റോഡിലേക്കും മറ്റും ഇറങ്ങുന്ന സാഹചര്യത്തില്‍ വാഹനത്തിന് അടിയില്‍പ്പെട്ട് ചത്തരയുമ്പോള്‍ ഈച്ചകള്‍ വന്നെത്തുന്നതു മൂലം ഭക്ഷണം കഴിക്കുവാന്‍ തന്നെ ഭയപ്പാടിലാണ് പ്രദേശവാസികള്‍ക്ക്. വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ മുതലായ വ്യത്യസ്ത കാർഷികവിളകളെ ആക്രമിച്ച് വിള നാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. വാഴയിലയ്ക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്.സാംക്രമിക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന സ്ഥിതിഗതിയില്‍ വിവരം അറിഞ്ഞിട്ടും ആരോഗ്യവകുപ്പോ മറ്റുള്ളവരോ പ്രദേശത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുകയാണ്.