ആലപ്പുഴയിൽ നടന്ന ബിജെപി ജനമുന്നേറ്റ സദസ്സിന് ശേഷം പ്രവർത്തകർ തമ്മിൽ കൂട്ടയടിയുണ്ടായി. വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ആലപ്പുഴ: ബിജെപി ജനമുന്നേറ്റ സദസ്സില്‍ കൂട്ടയടി. സംഭവത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ഓഫിസ് സെക്രട്ടറി ശ്രീകുട്ടൻ, യുവമോർച്ച ജില്ലാ ട്രഷറർ ആയിരുന്ന രാജീവ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീകുട്ടൻ ജനറൽ ആശുപത്രിയിലും രാജീവ് കുമാർ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് ടൗൺഹാളിന് മുന്നിൽ നടന്ന ജനമുന്നേറ്റ സദസ്സിന് ശേഷമാണ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയേറ്റവും ഉണ്ടായത്.

വനിതയെ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. രാജീവ് കുമാറിനെ കഴിഞ്ഞദിവസം ട്രഷററുടെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇത് പരസ്യപ്പെടുത്തിയിരുന്നില്ല. മർദ്ദനമേറ്റ രാജീവ് കുമാറിനെ ആദ്യം മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. അവിടെ നിന്ന് ജില്ലാ ഉപാധ്യക്ഷയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായ ബിജെപിയിൽ പ്രവർത്തകർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. തമ്മിലടിയെ തുടർന്ന് പ്രവർത്തകർ രണ്ടുചേരിയായി തിരിഞ്ഞ് പ്രകോപനപരമായ വെല്ലുവിളികൾ നടത്തി. ജില്ലാ പ്രസിഡന്റിന്റെ എതിർ ഗ്രൂപ്പിലുള്ളവരാണ് മർദ്ദനമേറ്റ രാജീവ് കുമാറിന് പിന്തുണയുമായി എത്തിയത്.