
പാലക്കാട്: ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുമ്പ് നഷ്ടമായ മൂന്നരപ്പവൻ തിരികെ നൽകി അജ്ഞാതൻ. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്താണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവൻറെ മാല കാണാതെ പോവുന്നത്. അന്ന് മാല കണ്ടെത്താൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഏറെക്കുറെ മാലയേക്കുറിച്ച് മറന്നിരിക്കെ വീട്ടിലേക്ക് ഒരു ഫോൺ കോൾ എത്തുന്നത്. സമീപത്തെ കടയിൽ വീട്ടിലേക്കുള്ള ഒരു കൊറിയർ എത്തിയെന്നായിരുന്നു അത്. ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് ആയിരുന്നു ഫോൺവിളി എത്തിയത്. വീട്ടുകാർ ആരെങ്കിലും ഓർഡർ ചെയ്തതാണെന്ന ധാരണയിൽ തുറന്നപ്പോഴാണ് ഖദീജ അമ്പരക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നഷ്ടമായ മാലയുടെ സമാനമായ മാലയും ഒരു കുറിപ്പും.
വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ഒരു സ്വർണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ന് ഞാൻ അതിന്റെ പേരിൽ വല്ലാതെ ദുഖിതനാണ്. ആയതിനാൽ എഴുത്തിനോട് കൂടെ അതിനോട് സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
പവന് വില എൺപതിനായിരത്തിനോട് അടുത്ത് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നഷ്ടമായ സ്വർണം അജ്ഞാതൻ തിരികെ നൽകുന്നത്. കൈപ്പിഴ തിരുത്താൻ കാണിച്ച മനസിനായി പ്രാർത്ഥിക്കുകയാണ് ഖദീജയിപ്പോൾ. ലഭിച്ച ആഭരണം പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് സ്ഥിരീകരിക്കാനും സാധിച്ചു. എന്തായാലും അജ്ഞാതനെ അന്വേഷിച്ച് പോകാൻ താൽപര്യമില്ലെന്നും കൈപ്പിഴ തിരുത്തിയതിന് ബഹുമാനിക്കുന്നുവെന്നുമാണ് ഖദീജയുടെ കുടുംബം പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam